
കടപ്പ: വിവാഹ ശേഷം ഭാരം കൂടി. ഒപ്പം കൊണ്ടു നടക്കാൻ നാണക്കേടെന്ന് പരിഹാസം. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി ഭർത്താവ്. ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ പ്രോഡുത്തൂർ സ്വദേശിയായ കിരൺ ആണ് ഭാര്യയെ വിഷം നൽകി കൊലപ്പെടുക്കിയത്. മഡൂർ സ്വദേശിയായ പദ്മജ ആണ് കൊല്ലപ്പെട്ടത്. വിവാഹ സമയത്ത് തന്നെ കിരണിനേക്കാൾ വണ്ണം കൂടുതലായിരുന്നു പദ്മജയ്ക്ക്. എന്നാൽ ഭാര്യയുടെ പേരിലുള്ള സ്വത്തിൽ കണ്ണുവച്ച കിരൺ പദ്മജയുടെ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. സോഫ്റ്റ്വെയർ എൻജിനിയറായ കിരണിനും പദ്മജയ്ക്കും ഒരു മകളുണ്ട്.
പദ്മജയ്ക്ക് വണ്ണം കൂടുന്നതിന്റെ പേരിൽ ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. വണ്ണം കുറയ്ക്കാൻ പദ്മജയെ കിരൺ നിരന്തരം നിർബന്ധിച്ചിരുന്നു. ഭാരം കുറയ്ക്കാനുള്ള പദ്മജയുടെ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെയാണ് യുവതിയെ അപായപ്പെടുത്താൻ കിരൺ തീരുമാനിക്കുന്നത്. കൊലപാതകത്തിനുള്ള എളുപ്പവഴികൾ കണ്ടെത്താനായി യുട്യൂബിനെ ആയിരുന്നു കിരൺ ആശ്രയിച്ചത്. യുട്യൂബിൽ നിന്ന് ലഭിച്ച ഒരു ഫോൺ നമ്പറുമായി ബന്ധപ്പെട്ടാണ് കിരൺ വിഷം സംഘടിപ്പിച്ചത്. എന്നാൽ ഭാര്യയ്ക്ക് അവരുടെ വീട്ടിൽ വച്ച് അപകടമുണ്ടായാൽ സംശയം തന്റെ നേരെ വരുമെന്ന വിലയിരുത്തലിൽ പദ്മജയെ കിരൺ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സ്വന്തം വീട്ടിലെത്തിയ കിരൺ ഭാര്യയോടെ ഏറെ സ്നേഹത്തോടെ പെരുമാറി. ഇതിന് ശേഷം മധുരപലഹാരമായ പാൽകോവയിൽ വിഷം കലർത്തി നൽകുകയായിരുന്നു. വിഷം ഉള്ളിലെത്തി പദ്മജ ബോധം കെട്ടുവീണെങ്കിലും മരിച്ചില്ല. ഇതോടെ യുവാവ് തലയിണ ഉപയോഗിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷം പദ്മജയ്ക്ക് ഹൃദയാഘാതം വന്നുവെന്നും കിരൺ സ്വന്തം വീട്ടുകാരെ അറിയിക്കുകയായിരുന്നു. മരണത്തിൽ പദ്മജയുടെ വീട്ടുകാർക്ക് തോന്നിയ സംശയത്തിലാണ് പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. പോസ്റ്റ്മോർട്ടം റിസൽട്ടിലാണ് പദ്മജയുടെ ശരീരത്തിൽ വിഷം കണ്ടെത്തുന്നത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കിരൺ കുറ്റം സമ്മതിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam