കൂലി നല്‍കിയില്ല; പട്ടിണിമാറ്റാന്‍ കാലിത്തീറ്റ വിറ്റ ആദിവാസി യുവതിയെ ഫാം ഉടമയും സഹായികളും ബലാത്സംഗം ചെയ്തു

By Web TeamFirst Published Sep 30, 2019, 1:22 PM IST
Highlights

കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പ്രതിമാസം 15000 രൂപ വാഗ്ദാനം ചെയ്താണ് യുവതിയും ഭര്‍ത്താവും ഫാമില്‍ ജോലിക്കെത്തിയത്.

ഹൈദരാബാദ്: ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ഒതുക്കി തീര്‍ക്കാന്‍ ഭര്‍ത്താവിനെ സ്വാധീനിക്കാന്‍ ശ്രമിച്ച ഒമ്പത് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഹൈദരാബാദ് നഗരത്തിന്‍റെ പ്രാന്തപ്രദേശമായ പഹാഡി ഷെരീഫിലെ ഫാം ഹൗസില്‍ വെച്ചാണ് ആദിവാസി യുവതി കൂട്ടബലാത്സംഗത്തിനിരയായത്.

പൗള്‍ട്രി ഫാമില്‍ ജോലി ചെയ്യുന്ന യുവതിയാണ് ബലാത്സംഗത്തിനിരയായത്. കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പ്രതിമാസം 15000 രൂപ വാഗ്ദാനം ചെയ്താണ് യുവതിയും യുവാവും ഫാമില്‍ ജോലിക്കെത്തിയത്. ശമ്പളം ലഭിക്കാത്തതോടെ പട്ടിണിയിലായ ഇവര്‍, ഫാമിലെ തീറ്റ കുറഞ്ഞ പൈസക്ക് മറിച്ചുവിറ്റു. ഇതറിഞ്ഞ പ്രശാന്ത് റെഡ്ഡി ഇവരെ ബലമായി പിടിച്ചുകൊണ്ടുപോയി രണ്ട് വ്യത്യസ്ത മുറികളില്‍ അടച്ചിട്ടു. ഈ മുറിയില്‍വച്ചാണ് ഇയാളും കൂട്ടാളികളും യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവിനെയും ഇവര്‍ കൈയേറ്റം ചെയ്തു.

സെപ്റ്റംബര്‍ 26ന് മുറിയില്‍നിന്ന് രക്ഷപ്പെട്ട ഇരുവരും പൊലീസില്‍ പരാതി നല്‍കി. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊലീസ് കേസെടുത്തു. പ്രശാന്ത് റെഡ്ഡിയടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

click me!