
മുംബൈ: റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അർണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയിൽ നടന്ന ആക്രമണസംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഏപ്രിൽ 22ന് രാത്രി 10 മണിക്ക് നടന്ന ചാനൽ ചർച്ചകൾക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തങ്ങള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നതെന്നാണ് അര്‍ണാബിന്‍റെ പരാതി.
ഈ സമയത്ത് മോട്ടോർ ബൈക്ക് ഓടിച്ച രണ്ട് പേർ കാറിനെ ആക്രമിച്ചു.ആക്രമണകാരികൾ അർണാബ് ഗോസ്വാമിയുടെ കാറിന് മുന്നിൽ ബൈക്ക് ഇടിച്ചു നിർത്തിയെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ബൈക്കിനെ ഇടിക്കുമെന്ന ചിന്തയിൽ അർണാബ് കാർ നിർത്തുകയായിരുന്നു. തുടർന്ന് ബൈക്കില്‍ വന്നവര്‍ ചാടിയിറങ്ങി ആക്രമിക്കുകയായിരുന്നു.
കാറിന്‍റെ ചില്ലുകൾ തകർക്കാൻ അവർ ശ്രമിക്കുകയും കാറിനു നേരെ ആക്രമണം ആരംഭിക്കുകയും ചെയ്തു. പിന്നീട് അക്രമികൾ കാറിന് മുകളിൽ കരി ഓയിൽ ഒഴിച്ചു രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അര്‍ണാബ് പറയുന്നു. അര്‍ണാബ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് എന്നാണ് അര്‍ണാബ് ആരോപിക്കുന്നത്.
സോണിയാ ഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അർണാബ് പിന്നീട് ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കും എന്നാണ് അര്‍ണാബ് പറയുന്നു. ഇവരെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയാണ് ഇവരെ പ്രകോപിപ്പിക്കുന്നത് എന്നും അര്‍ണാബ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ചാനല്‍ ചര്‍ച്ചയ്ക്കിടെ സോണിയ ഗാന്ധിയെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ച അര്‍ണാബിനെതിരെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അടക്കം ഔദ്യോഗികമായി ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam