
തൃശ്ശൂര്‍: ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ ഷാപ്പുംപടി സ്വദേശി വിഷ്ണു അരിമ്പൂർ സ്വദേശി റിക്സൻ എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ 22നാണ് പടിഞ്ഞാറെ വെമ്പല്ലൂർ മാമ്പി ബസാർ സ്വദേശി മുഹമ്മദ് ഫാറൂഖിന്റെ ഡ്യൂക്ക് ബൈക്ക് മോഷണം പോയത്. ഉടമയുടെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവാക്കൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് ഇവരെ കണ്ടെത്തി അന്വേഷണം നടത്തിയതിൽ മോഷണം പോയ ബൈക്കാണെന്ന് കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് മോഷണം നടത്തിയത് വിഷ്ണുവാണെന്ന് വ്യക്തമായി.
മോഷ്ടിച്ച ബൈക്കാണെന്ന് അറിഞ്ഞു കൊണ്ട് വിഷ്ണുവിൽ നിന്ന് ബൈക്ക് വാങ്ങിയത് റിക്സൺ ആണ്. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ഡ്യൂക്ക് ബൈക്ക് 35,000 രൂപക്കാണ് റിക്സൺ വാങ്ങിയത്. വിഷ്ണു ബി.ബി.എ വിദ്യാർത്ഥിയാണ്. റിക്സൺ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഈ കേസിൽ മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്.
പഴകച്ചവടം നടത്തുന്ന വിഷ്ണുവിന്റെ സുഹൃത്തായ സഫലേഷ് കച്ചവടത്തിനിടെ ബൈക്ക് ഇരിക്കുന്ന സ്ഥലം കണ്ടെത്തി, ലൊക്കേഷൻ അയച്ച് കൊടുത്ത് രാത്രി വന്ന് മോഷ്ടിക്കുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചിൽ തുടരുന്നതായി പോലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam