ഫാനുകളിൽ കൂടി മഴ വെള്ളം ശക്തമായി പ്ലാറ്റ്ഫോമിലേക്ക് എത്തുന്ന വീഡിയോ പുറത്ത് വന്നു. റെയിൽവേ സ്റ്റേഷന്റെ നിർമ്മാണത്തേക്കുറിച്ച് രൂക്ഷമായ വിമർശനമുയരാനാണ് വീഡിയോ കാരണമായിട്ടുള്ളത്
വാരണാസി: ഉത്തർ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും മൺസൂൺ ശക്തമാവുന്നതിനിടെ കനത്ത മഴയിൽ ചോർന്നൊലിച്ച് ബനാറസ് റെയിൽവേ സ്റ്റേഷൻ. തിങ്കളാഴ്ചയുണ്ടായ ശക്തമായ മഴയിലാണ് ബനാറസ് റെയിൽവേ സ്റ്റേഷനിൽ ചോർച്ച അനുഭവപ്പെട്ടത്. ഫാനുകളിൽ കൂടി മഴ വെള്ളം ശക്തമായി പ്ലാറ്റ്ഫോമിലേക്ക് എത്തുന്ന വീഡിയോ പുറത്ത് വന്നു. റെയിൽവേ സ്റ്റേഷന്റെ നിർമ്മാണത്തേക്കുറിച്ച് രൂക്ഷമായ വിമർശനമുയരാനാണ് വീഡിയോ കാരണമായിട്ടുള്ളത്. എട്ടാം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്ത് നിന്ന യാത്രക്കാരാണ് ഷെൽട്ടർ ചോർന്നൊലിച്ച് നനഞ്ഞ് കുളിച്ചത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. അമൃത് ഭാരത് പദ്ധതിയിൽ വലിയ വികസന പദ്ധതികളാണ് ബനാറസ് സ്റ്റേഷനിൽ നടത്തിയിരുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ റെയിൽവേ വിശദീകരണം നൽകിയിട്ടുണ്ട്. പ്ലാറ്റ്ഫോം ഷെൽട്ടറിന് ഇടയിലുള്ള വാലിഗട്ടർ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാറുണ്ടെന്നും കടലാസുകളും പട്ടത്തിന്റെ വള്ളികളും മേൽക്കൂരയിൽ കിടന്നത് ഡ്രെയിനേജ് അടയുന്ന രീതിയിൽ കിടന്നതോടെയാണ് എട്ടാം പ്ലാറ്റ്ഫോമിൽ ലീക്കുണ്ടായതെന്നാണ് റെയിൽവേ വിശദമാക്കുന്നത്. സംഭവം സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും ശുചീകരണ നടപടികൾ ഉടൻ നടത്തുമെന്നും അധികൃതർ വിശദമാക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നായാണ് ബനാറസ് റെയിൽവേ സ്റ്റേഷൻ അറിയപ്പെടുന്നത്. രാജ്യത്തെ മിക്ക സ്റ്റേഷനുകളിലേക്കും ഇവിടെ നിന്ന് ട്രെയിനുകൾ പുറപ്പെടുന്നുണ്ട്. വന്ദേഭാരത് സർവീസ് അടക്കം ലഭ്യമാകുന്ന ബനാറസ് സ്റ്റേഷൻ വൃത്തിയുടെ പേരിൽ ഏറെ പ്രശസ്തി നേടിയിരുന്നു.


