
മാന്നാര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പന നടത്താനെത്തിയ രണ്ട് യുവാക്കളെ മാന്നാര്‍ പൊലീസ് പിടികൂടി. നൂറനാട് മുതുകാട്ടുകര വിഷ്ണു വിലാസം വീട്ടില്‍ പ്രസന്നന്റെ മകന്‍ വിഷ്ണു (22), നൂറനാട് മുതുകാട്ടുകര തറയില്‍ വീട്ടില്‍ ജയകുമാറിന്റെ മകന്‍ അക്ഷയ്ശ്രീ (22)എന്നിവരെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും ഒന്നര ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി മയക്കുമരുന്നുമായി ബൈക്കില്‍ വന്ന യുവാക്കളെയാണ് പൊലീസ് മാന്നാര്‍ കുരട്ടിക്കാട് ഭാഗത്തു നിന്നും പൊലീസ് പിടികൂടിയത്. മാന്നാറിലും പരിസര പ്രദേശങ്ങളിലും വന്‍തോതില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ വില്പന നടക്കുന്നതായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം ചെങ്ങന്നൂര്‍ ഡിവൈഎസ് പിക്ക് കൈമാറിയിരുന്നു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ് പി ഡോ. ആര്‍. ജോസ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ് പി ബിനുകുമാര്‍ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ ഡാന്‍സാഫ് ടീം, മാന്നാര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ അഭിരാം, എസ്‌ഐമാരായ ശ്രീകുമാര്‍, ജോണ്‍ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ദിഖ് ഉല്‍ അക്ബര്‍, സുനില്‍കുമാര്‍. കെ.വി എന്നിവര്‍ അടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Read More : മണിക്കൂറുകള്‍ നീണ്ട പരിശ്രമം; പുഴയില്‍ കുടുങ്ങിയ ആന രക്ഷപ്പെട്ടു, വനത്തിനുള്ളില്‍ കയറി
അടിമാലി: ഇടുക്കിയില്‍ ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഡ്രൈ ഡേയിൽ വീട്ടില്‍ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തുകയായിരുന്ന തോക്കുപാറ കരയിൽ തോപ്പിൽ അജി (38) എന്നയാളെയാണ് അടിമാലി എക്സൈസ് സംഘം പിടികൂടിയത്. പിടിയിലായ അജി നേരത്തേയും അബ്കാരി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് എക്സൈസ് പറഞ്ഞു.
തോക്കുപാറയിലും പരിസര പ്രദേശങ്ങളിലും ഇയാള്‍ ഏറെ നാളുകളായി മദ്യവിൽപ്പന നടത്തി വരികയായിരുന്നു. അജിയുടെ വീട്ടിലും ഓട്ടോറിക്ഷയിലുമായി സൂക്ഷിച്ചിരുന്ന എട്ടര ലിറ്റർ മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഗ്ലാസിൽ മൂന്ന് അടയാളമിട്ട് ഒരു വരയ്ക്ക് നൂറു രൂപ നിരക്കിൽ വീടിനു സമീപം പൊതു വഴിയിലായിരുന്നു മദ്യവിൽപ്പന നടത്തിയിരുന്നത്.. ഇയാളുടെ വീട്ടില്‍ രാത്രി കാലങ്ങളിലും മറ്റും ആളുകൾ വന്നു പോകുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam