മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് കുത്തിയൊഴുകുന്ന ചാലക്കുടിപ്പുഴയില്‍ നിന്ന് ആന രക്ഷപ്പെട്ടത്.

തൃശ്ശൂര്‍: ചാലക്കുടിയിൽ പുഴയിൽ പുലർച്ചെ കുടുങ്ങിയ കാട്ടാന മണിക്കൂറുകൾക്ക് ശേഷം കരയ്ക്കുകയറി രക്ഷപ്പെട്ടു. കുത്തൊഴുക്കിൽ പുഴയുടെ നടുവിലെ തുരുത്തിൽ കുടുങ്ങിയ ആന ഉച്ചയ്ക്ക് 12 മണിയോടെയാണ് വനത്തിലേക്ക് കയറിപ്പോയത്. ചാലക്കുടി പുഴയിൽ ഇന്ന് പുലർച്ചയോടെയാണ് കൊമ്പന്‍ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന. ജനവാസമേഖലയിലെ എണ്ണപ്പന കഴിക്കാനെത്തിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതിതീവ്രമഴ തുടരുന്നു; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

കനത്ത മഴയില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, മൂഴിയാര്‍, പെരിങ്ങല്‍കുത്തി എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. 

മീങ്കര ഡാമിന്‍റെ സ്പിൽവെ ഷട്ടറുകൾ തുറക്കാനാണ് സാധ്യത. മീങ്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മീങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യത ഉണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 155.66 മീറ്ററാണ്. പരമാവധി സംഭരണശേഷി 156.36 മീറ്ററാണ്.

പാലക്കാട് ജില്ലയിൽ രണ്ട് ഡാമുകൾ ഇന്ന് തുറക്കും. പോത്തുണ്ടി , കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പിൽവേ ഷട്ടറുകൾ ആണ് 12 മണിയോടെ തുറക്കുക. പോത്തുണ്ടിപ്പുഴ, , കുന്തിപ്പുഴയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 35 സെന്റീമീറ്റർ വിതം ഉയർത്തും. ഡാമിലേക്ക് നീരോഴുക്ക് കൂടിയ സാഹചര്യത്തിൽ ജലനിറപ്പ് ക്രമീകരിക്കാൻ ആണ് നടപടി.

Read Also : തീവ്രമഴയും മഴക്കെടുതിയും: സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 757 പേർ ക്യാംപുകളിൽ