
ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കൽ വീട്ടിൽ ഷിജു വി.ജെ , ചിറക്കടവ് തെക്കേ പെരുമൻചേരിൽ വീട്ടിൽ വിപിൻ വേണു എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും കഴിഞ്ഞദിവസം നാട്ടകം ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ റൂം എടുക്കുകയും, തുടർന്ന് പുലർച്ചെ മദ്യലഹരിയിൽ ഇവിടുത്തെ ഗ്ലാസ് തല്ലി തകർക്കുകയുമായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും, തുടർന്ന് ഇവർ ഇരുവരും ചേർന്ന് പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് കൂടുതൽ പൊലീസ് സംഘം എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റൊരു കേസിൽ കോട്ടയം പള്ളിക്കത്തോട് ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആനിക്കാട് ഇരുപ്പക്കാട്ടുപടി ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിന് വീട്ട്മുറ്റത്ത് അതിക്രമിച്ചു കയറി ബഹളം വച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ ഗൃഹനാഥനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇയാൾ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. യുവാവിന് ഗൃഹനാഥനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam