
മയ്യനാട്: കൊല്ലത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായാണ് കൊല്ലം മയ്യനാട് നിന്നും രണ്ടുപേരെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. കൊല്ലം മയ്യനാട് സ്വദേശികളായ ആൽവിൻ ജോർജ് (28), വിനോയ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 5.2 ഗ്രാം എം.ഡി.എം.എയും 45 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു.
കൊല്ലം താനി ബീച്ച് കേന്ദ്രീകരിച്ച് ലഹരി വ്യാപാരം വർദ്ധിക്കുന്നതായി വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘവും സൈബർ സെല്ലും ചേർന്ന് നടത്തിയ രഹസ്യ നീക്കങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകരമായത്. പ്രതികൾ മുൻപും ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണ്. താന്നി ബീച്ചിൽ എത്തുന്ന യുവാക്കളും കോളേജ് വിദ്യാർത്ഥികളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ. പ്രതികൾക്ക് എം.ഡി.എം.എ നൽകുന്ന സംഘത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതായി എക്സൈസ് സംഘം അറിയിച്ചു.
എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സി.ഐ ടോണി ജോസ്, എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു ബി, പ്രിവന്റീവ് ഓഫീസർമാരായ മനു ആർ, രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ജൂലിയൻ, മുഹമ്മദ് കാഹിൽ, അജീഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗ, ബീന, ശാലിനി എക്സൈസ് ഡ്രൈവർ സുഭാഷ് ഇനിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Read More : 'ഭാര്യയെയും ബന്ധുക്കളേയും പാഠം പഠിപ്പിക്കണം'; ആത്മഹത്യക്കുറിപ്പ് എഴുതി വാങ്ങി മകളെ കൊലപ്പെടുത്തി പിതാവ്
കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ മധ്യവയസ്കനും കഞ്ചാവുമായി പിടിയിലായിരുന്നു. തലസ്ഥാനത്ത് സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന കൊല്ലം അമ്പലംകുന്ന് സ്വദേശി രഘു(53) ആണ് കിളിമാനൂർ പൊലീസിന്‍റെ പിടിയിലായത്. സ്കൂൾ കുട്ടികൾക്ക് ഇടയിലെ ലഹരി ഉപയോഗം വർധിപ്പിച്ചു വരുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിന് വേണ്ടി നടന്നു വരുന്ന യോദ്ധാവ് പരിപാടിയുടെ ഭാഗമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam