Latest Videos

'ഭാര്യയെയും ബന്ധുക്കളേയും പാഠം പഠിപ്പിക്കണം'; ആത്മഹത്യക്കുറിപ്പ് എഴുതി വാങ്ങി മകളെ കൊലപ്പെടുത്തി പിതാവ്

By Web TeamFirst Published Nov 13, 2022, 4:15 PM IST
Highlights

കഴിഞ്ഞ ദിവസമാണ് കല്‍മാനയില്‍ 16-കാരിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ വീട്ടില്‍ നിന്നും അഞ്ച് ആത്മഹത്യക്കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു.

നാഗ്പുര്‍: മഹാരാഷ്ട്രയില്‍ പിതാവ് പതിനാറുകാരിയായ മകളെ കൊലപ്പെടുത്തി. ആത്മഹത്യക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം പിതാവ് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാഗ്പുരില്‍ കല്‍മാനയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.  പിതാവിന്‍റെ  ഫോണില്‍ നിന്ന് ലഭിച്ച ഫോട്ടോകളാണ് ആത്മഹത്യയെന്ന് കരുതിയ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. രണ്ടാം ഭാര്യയെയും ബന്ധുക്കളെയും കുടുക്കാനാണ് പ്രതി മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് കല്‍മാനയില്‍ 16-കാരിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ വീട്ടില്‍ നിന്നും അഞ്ച് ആത്മഹത്യക്കുറിപ്പുകള്‍ കണ്ടെത്തി. ആത്മഹത്യാ കുറിപ്പില്‍ രണ്ടാനമ്മയ്ക്കും അമ്മാവനും അവരുടെ ഭാര്യയ്ക്കും മുത്തശ്ശിക്കും മുത്തച്ഛനുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിലെ ചുരുളഴിയുന്നത്.

ഫോണില്‍ പെണ്‍കുട്ടി തൂങ്ങിമരിക്കാനൊരുങ്ങുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെത്തി. തൂങ്ങുന്നതായി അഭിനയിക്കാന്‍ പെണ്‍കുട്ടിയോട്  പിതാവ് ആവശ്യപ്പെടുന്നതും ഭാര്യയെയും  ബന്ധുക്കളേയും ഒരു പാഠം പഠിപ്പിക്കണമെന്ന് പറയുന്നതും വീഡിയോയിലുണ്ടായിരുന്നു.  തുടര്‍ന്ന് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്. രണ്ടാം ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ  ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം മകളോട് ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കാന്‍ പറഞ്ഞ് കഴുത്തില്‍കുരുക്ക് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന്  പ്രതി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയുടെ മുന്നില്‍വെച്ചായിരുന്നു കൊലപാതകം. 

ആത്മഹത്യാക്കുറിപ്പ് എഴുതിയ പെണ്‍കുട്ടിയെ പിതാവ് നിര്‍ബന്ധിച്ച് കഴുത്തില്‍ കുരുക്കിട്ട്  സ്റ്റൂളിന് മുകളില്‍ കയറ്റിനിര്‍ത്തി. തുടര്‍ന്ന് വീഡിയോയും ചിത്രങ്ങളും എടുത്ത ശേഷം  സ്റ്റൂള്‍ തട്ടിമാറ്റി പെണ്‍കുട്ടിയെ  കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ പിതാവ്  വീട്ടില്‍ നിന്നുമിറങ്ങിപ്പോയിരുന്നു.  പിന്നീട് കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം  ഇയാള്‍ തന്നെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടവിവരം പൊലീസിനെ അറിയിക്കുന്നത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നായിരുന്നു പിതാവ് പൊലീസിനെ അറിയിച്ചത്.  

പ്രതിയുടെ ആദ്യ ഭാര്യ നേരത്തെ ആത്മഹത്യ ചെയ്തതാണ്. രണ്ടാം ഭാര്യ അടുത്തിടെ പിണങ്ങിപ്പോയിരുന്നു. ഇതോടെ പ്രതിയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രണ്ടാം ഭാര്യ പിണങ്ങിപ്പോയതിലുള്ള പകയാകാം ഇയാളെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.  പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനായി പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

tags
click me!