കൊച്ചി: കാമുകിക്കൊപ്പം താമസിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. തമിഴ്നാട്ടില്‍ മറവ് ചെയ്ത വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താനും ഡിഎന്‍എ പരിശോനക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് വച്ചാണ് പ്രേംകുമാറും സുനിതയും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം തമിഴ്നാട്ടിലെ വള്ളിയൂരില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. അജ്ഞാത മൃതദേഹം എന്ന നിലയില്‍ തമിഴ്നാട് പൊലിസ് മറവ് ചെയ്യുകയും ചെയ്തു. തെളിവ് നശിപ്പിക്കാന്‍ ഇരുവര്‍ക്കും സഹായം ചെയ്തയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ താമസിയാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം വിദ്യയുടേത് തന്നെയെന്ന് ശാസ്ത്രീയമായി തെളിയിച്ചില്ലെങ്കില്‍ കേസിനെ ബാധിക്കുമെന്ന് നിയമവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനക്കും തീരുമാനിച്ചത്.
പൊലീസ് കസ്റ്റ്ഡിയില്‍ ലഭിച്ച പ്രേം കുമാറിനെയും സുനിതാ ബേബിയേയും ഉദയംപേരൂരിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇന്ന് തെളിവെടുത്തു. വിദ്യയും പ്രേം കുമാറും താമസിച്ച വാടക വീട്ടിലാണ് ആദ്യം എത്തിയത്. തുടർന്ന് കയർ വാങ്ങിയ മാർക്കറ്റിലെ കടയിലും മദ്യം വാങ്ങിയ ബിവറേജസ് ഔട്ട്ലെറ്റിലും തെളിവെടുത്തു. നാളെ തെളിവെടുപ്പിനായി പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam