ഉന്നാവ് സംഭവം: ദുഃഖം രേഖപ്പെടുത്തി യോഗി, കേസ് കേൾക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതി

By Web TeamFirst Published Dec 7, 2019, 10:53 AM IST
Highlights

സംഭവം അതീവദുഃഖകരമാണെന്നും, പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാൻ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുമെന്നും യുപി മുഖ്യമന്ത്രി.

ലഖ്‍നൗ: ഉന്നാവിൽ ബലാത്സംഗത്തിനിരയായ യുവതിയെ ബലാത്സംഗം ചെയ്ത അതേ സംഘം പ്രതികൾ ചുട്ടെരിച്ച് കൊന്ന കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസ് അതീവ ദുഃഖകരമാണെന്നും, പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നും യോഗി പ്രതികരിച്ചു. ഉന്നാവിലെ യുവതിയെ തീ കൊളുത്തിയ വാർത്ത പുറത്ത് വന്ന ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

23-കാരിയായ ഇര ഇന്നലെ രാത്രി ദില്ലി സഫ്ദർ ജംഗ് ആശുപത്രിയിൽ വച്ചാണ് ഇന്നലെ പുലർച്ചെ മരിച്ചത്. 

90 ശതമാനം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 11.40ഓടെ യുവതിയ്ക്ക് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഉത്തർപ്രദേശിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയുടെ നില വഷളായതിനെത്തുടർന്നാണ് ഇവരെ വൈകിട്ടോടെ എയർലിഫ്റ്റ് ചെയ്ത് ദില്ലിയിലെത്തിച്ചത്.

യുവതിയുടെ പോസ്റ്റ്‍മോർട്ടം നടപടികൾ തുടരുകയാണ്. ഫൊറൻസിക് വിഭാഗത്തിന് കൈമാറിമ മൃതദേഹത്തിൽ ഓട്ടോപ്‍സിയ്ക്ക് ശേഷം കുടുംബത്തിന് കൈമാറും. ഉടൻ തന്നെ ഓട്ടോപ്‍സി റിപ്പോർട്ടുകൾ പൊലീസിന് ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ബലാത്സംഗക്കേസ് വിചാരണ നടക്കുകയായിരുന്ന കോടതിയിലേക്ക് പോവുകയായിരുന്നു യുവതി. ഇതിനിടെയാണ് ഉന്നാവിൽ യുവതിയുടെ ഗ്രാമത്തിന് പുറത്ത് വച്ച് കേസിലെ (ഒളിവിലായിരുന്നു എന്ന് പറയപ്പെടുന്ന പ്രതികൾ) പട്ടാപ്പകൽ ഇവരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. തീ കൊളുത്തുന്നതിന് മുമ്പ് അവരെ മർദ്ദിച്ച പ്രതികൾ, ദേഹത്ത് പല തവണ കുത്തുകയും ചെയ്തിരുന്നു. തീ കൊളുത്തിയതോടെ അലറിക്കരഞ്ഞ യുവതി ഓടിയത് അരക്കിലോമീറ്ററോളമാണ്. 

ആശുപത്രിയിലേക്ക് പോകുംവഴിയും ഇവർക്ക് സ്വബോധമുണ്ടായിരുന്നു. തന്നെ ആക്രമിച്ച അഞ്ച് പേരെക്കുറിച്ചും യുവതി മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുമുണ്ട്.

''പുലർച്ചെ നാല് മണിക്ക് വീടിനടുത്തുള്ള റയിൽവേ സ്റ്റേഷനിൽ നിന്ന് റായ്ബറേലിക്കുള്ള ട്രെയിൻ പിടിക്കാൻ പോവുകയായിരുന്നു ഞാൻ. അഞ്ച് പേർ അവിടെ എന്ന് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം അവരെന്നെ വളഞ്ഞു. കാലിൽ അടിച്ചു. കഴുത്തിൽ കത്തികൊണ്ട് കുത്തി. അതിന് ശേഷം ദേഹത്ത് പെട്രോളൊഴിച്ചു. എന്‍റെ ദേഹത്ത് തീ കൊളുത്തി'', ഉന്നാവിലെ ആശുപത്രിക്കിടക്കയിൽ വച്ച് യുവതി മൊഴി നൽകി.

യുവതിയെ ബലാത്സംഗം ചെയ്ത ശിവം ത്രിവേദി, ശുഭം ത്രിവേദി അടക്കമുള്ള പ്രതികൾ കേസിൽ ജാമ്യത്തിലിറങ്ങിയത് അഞ്ച് ദിവസം മുമ്പാണ്. ഇതിന് ശേഷമാണ് ഇവർ യുവതിയെ ആസൂത്രണം ചെയ്ത് ആക്രമിച്ചത്. അഞ്ച് പേരെയും പൊലീസ് അവരുടെ വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

click me!