
കൊച്ചി: എറണാകുളം കോതമംഗലത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. വയോധികരായ ദമ്പതികൾ ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം. പൊലീസ് അന്വേഷണം തുടങ്ങി.
കോതമംഗലം വായനശാലപ്പടിയിലെ കെ പി ജേക്കബ്-എൽസി ജേക്കബ് ദമ്പതികളുടെ വീട്ടിലായിരുന്നു മോഷണം. രണ്ട് ലക്ഷം രൂപയും രണ്ട് പവൻ തൂക്കമുള്ള രണ്ട് സ്വർണ വളകളുമാണ് കവർന്നത്. വയോധികരായ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസം. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. പിറ്റേ ദിവസം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു.
വീടിന്‍റെ പുറകുവശത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. എല്ലാ മുറികളിലും കയറി മോഷ്ടാവ് അലമാരകളിൽ നിന്ന് തുണികളും മറ്റും വലിച്ചു വാരിയിട്ടിട്ടുണ്ട്. വിരലടയാള വിദഗ്ധർ വീട്ടിൽ പരിശോധന നടത്തി. വീട്ടുകാരുടെ നീക്കങ്ങൾ അറിയാവുന്ന ആരുടെയെങ്കിലും സഹായം മോഷ്ടാവിന് ലഭിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.
Read Also: മറയൂരിൽ 13കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് ഒൻപത് വർഷം തടവ്
ഇടുക്കി മറയൂരിൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ഒൻപത് വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. കീഴാന്തൂർ സ്വദേശി ഗോവിന്ദരാജ് (21)നെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്
2015ൽ മറയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടു പോയി പ്രതി ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നൽകണമെന്നും കോടതി വിധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam