
ലക്നൗ: ദലിത് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിന് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് യുവാവ് കൊന്നതായി പരാതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് കാര്‍ ഇടിച്ച് ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ മരിച്ചത്. അതേ കുടുംബത്തില്‍പ്പെട്ട മറ്റൊരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച 30കാരന്‍ തന്നെയാണ് ഇരുവരെയും കാറിലെത്തി ഇടിച്ചിട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കാര്‍ അമിത വേഗത്തില്‍ പാഞ്ഞ് വന്ന് വൃദ്ധരായ സത്രീകളുടെ മേല്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കേസെടുത്ത പൊലീസ് പിന്നീട് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഉന്നത ജാതിയില്‍പ്പെട്ട 30 കാരനാണ് സ്ത്രീകളുടെ മേല്‍ വാഹനം ഇടിച്ചത്. ഇയാള്‍ നേരത്തേ ഈ സ്ത്രീകളുടെ ബന്ധുവായ 22 വയസുള്ള ദലിത് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു.
പീഡന ശ്രമം തടഞ്ഞതിന് മനപൂര്‍വം കാറപകടമുണ്ടാക്കി സ്ത്രീകളെ കൊല്ലുകയായിരുന്നുവെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. സ്ത്രീകളെ കൊലപ്പെടുത്തുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പാണ് യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam