
മീററ്റ്: യൂ ട്യൂബ് വീഡിയോ (YouTube Video)) കണ്ട് ബോംബ് (Bomb) നിർമിച്ച് അയൽവാസിയുടെ 17 വയസ്സുള്ള മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. യൂ ട്യൂബ് വീഡിയോകളിൽ നിന്നാണ് ഇയാൾ ബോംബ് നിർമിക്കാനുള്ള പരിശീലനം നേടിയതെന്ന് പൊലീസ് പറഞ്ഞു. രൺവീർ സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രൺവീർ സിങ്ങും അയൽവാസിയുമായി തർക്കം നിലനിന്നിരുന്നു. അയൽവാസിയോട് പ്രതികാരം ചെയ്യാനാണ് ഇയാൾ യൂ ട്യൂബ് വീഡിയോ നോക്കി സ്വയം ബോംബ് നിർമിക്കാൻ പഠിച്ചത്. ബോംബ് നിർമിച്ച ശേഷം സമീപത്തെ വയലിൽ ഇയാൾ നിരവധി തവണ പരീക്ഷണം നടത്തി. പരീക്ഷണം നടത്തി ഉറപ്പാക്കിയ ശേഷമാണ് ഇയാൾ കുട്ടിക്കെതിരെ ആക്രമണം നടത്തിയത്. സ്‌ഫോടനത്തിൽ ഗൗതം സിങ് 17കാരന് ഗുരുതരപരിക്കേറ്റു. അയൽവാസിയുടെ വീടിന്റെ പ്രധാന വാതിലിലാണ് രൺവീർ ബോംബ് വെച്ചത്. കുട്ടി പുറത്തേക്ക് വരാൻ വാതിൽ തുറന്നപ്പോൾ ബോംബ് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിൽ കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റു.
അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ പൊലീസ് ബോംബ് നിർമിക്കാൻ ആവശ്യപ്പെട്ടു, അവൻ ചെയ്തു. പൊലീസിന് മുന്നിൽവെച്ചും ഇയാൾ ബോംബ് നിർമിച്ചു. ബോംബിന്റെ വീര്യം കൂട്ടാനായി അധികം ചേർക്കേണ്ട രാസവസ്തുക്കളെക്കുറിച്ച് പോലും പ്രതിക്ക് ധാരണയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തിന് ഹാനികരമായേക്കാവുന്ന ഇത്തരം വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബ് അധികാരികൾക്ക് കത്ത് നൽകിയെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam