Monkey attack : രണ്ട് മാസം പ്രായമായ കുഞ്ഞിനെ വാട്ടര്‍ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തി കുരങ്ങന്മാര്‍

By Web TeamFirst Published Jan 11, 2022, 11:17 AM IST
Highlights

പിന്നീട് കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കി തിരഞ്ഞപ്പോഴാണ് മണിക്കൂറുകൾക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടർ ടാങ്കിൽ പൊങ്ങിക്കിടക്കുന്നതായാണു കണ്ടത്. 

ബാഗ്പത്ത്: യുപിയിലെ ബാഗ്പത്തിൽ  രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാരുടെ സംഘം വാട്ടർ ടാങ്കിൽ എറിഞ്ഞ് കൊലപ്പെടുത്തി. മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേർന്നുള്ള റൂമിൽ രാത്രി കേശവ് കുമാര്‍ എന്ന കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതിൽ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങൻമാർ പ്രവേശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കുരങ്ങൻമാർ തട്ടിയെടുത്ത വിവരം ഉറക്കത്തിലായിരുന്ന മുത്തശ്ശി അറി‍ഞ്ഞിരുന്നില്ല. 

പിന്നീട് കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കി തിരഞ്ഞപ്പോഴാണ് മണിക്കൂറുകൾക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടർ ടാങ്കിൽ പൊങ്ങിക്കിടക്കുന്നതായാണു കണ്ടത്. ബാഗ്പതിലെ ദമ്പതികളായ പ്രി‍ൻസിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാർ. മുൻപും കുരങ്ങൻമാര്‍ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ പറയുന്നത്.

ഇന്ന് ചില ബന്ധുക്കള്‍ ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്. എന്നാല്‍ വീണ്ടും കുരങ്ങുകളുടെ ആക്രമണം ഉണ്ടാകുമെന്ന് പ്രിന്‍സ് കോമള്‍ ദമ്പതികള്‍ പ്രതീക്ഷിച്ചില്ല. പൊലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുരങ്ങൻമാർ കുട്ടിയുമായി ഒരു ടെറസിൽ നിന്നു മറ്റൊന്നിലേക്കു ചാടുന വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകാര്‍ കുരങ്ങ് ശല്യം വര്‍ദ്ധിച്ചതിനെതിരെ ബാഗ്പത്തിലെ തദ്ദേശ സ്ഥാപനങ്ങളോട് പ്രതിഷേധത്തിലാണ്.

കഴിഞ്ഞ വർഷം ഡിസംബറിൽ, കുരങ്ങിൻ കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നതിൽ രോഷാകുലരായി കുരങ്ങുകൾ നായ്ക്കൾക്കെതിരെ മഹാരാഷ്ട്രയിൽ നായകളെ കൂട്ടമായി കൊലപ്പെടുത്തിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തായിരുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള മജൽഗാവ്, ലാവൂൽ എന്നീ ഗ്രാമങ്ങളിലാണ് ഇതു നടന്നത്. 250 നായ്ക്കളോളം കൊല്ലപ്പെട്ടെന്നായിരുന്നു അന്നത്തെ കണക്ക്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചു. 

click me!