ഉത്ര വധക്കേസ്; രണ്ടാം കുറ്റപത്രം ഡിസംബര്‍ ആദ്യവാരത്തില്‍ സമര്‍പ്പിക്കും, സൂരജ് ഉള്‍പ്പടെ നാല് പ്രതികള്‍

By Web TeamFirst Published Nov 12, 2020, 7:57 AM IST
Highlights

ആയിരം പേജുള്ള കുറ്റപത്രത്തില്‍ 96 പേരാണ് സാക്ഷികള്‍. സൂരജിന്‍റെ അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുകള്‍ എന്നിവരും സാക്ഷിപട്ടികയിലുണ്ട്. 

കൊല്ലം:  ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം രണ്ടാം കുറ്റപത്രം ഡിസംബര്‍ ആദ്യവാരത്തില്‍ സമര്‍പ്പിക്കും. സൂരജ് ഉള്‍പ്പടെ നാല് പേരാണ് കേസിലെ പ്രതികള്‍. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ നാല് വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

പണം തട്ടിയെടുക്കുന്നതിന് വേണ്ടി ദേഹോപദ്രവം ഏല്‍പ്പിച്ച് ഉത്രയെ സമ്മര്‍ദ്ദത്തിലാക്കിയതായി കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. ഉത്ര കൊല ചെയ്യപ്പെടുന്നതിനും ആറ് മാസം മുന്‍പ് മുതല്‍ ഗാര്‍ഹിക പീഡനം തുടങ്ങി, സൂരജിന്‍റെ അമ്മയും സഹോദരിയുമടങ്ങുന്നവര്‍ ഗാര്‍ഹിക പീഡനത്തില്‍ പങ്കാളികളായി. ഇത് പരിഗണിച്ച് സൂരജ് കേസിലെ ഒന്നാംപ്രതിയും സൂരജിന്‍റെ അച്ഛന്‍ രണ്ടാം പ്രതിയും അമ്മ മൂന്നാം പ്രതിയും സഹോദരി നാലാം പ്രതിയുമാണ്. ഗാര്‍ഹിക പീഡനം വിശ്വാസ വഞ്ചന ഗൂഢാലോചന ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പടെ നാല് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷകിട്ടാനുള്ള വകുപ്പുകളാണ് ഉള്ളതെന്ന് അന്വേഷണം സംഘം പറയന്നു. 

ആയിരം പേജുള്ള കുറ്റപത്രത്തില്‍ 96 പേരാണ് സാക്ഷികള്‍. സൂരജിന്‍റെ അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുകള്‍ എന്നിവരും സാക്ഷിപട്ടികയിലുണ്ട്. ഗാര്‍ഹിക പീഡനം ഉണ്ടായി എന്ന് കാണിച്ച് ഉത്രയുടെ സഹോദരന്‍ അഞ്ചല്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഉത്രക്ക് കൃത്യമായി ആഹാരം നല്‍കിയിരുന്നില്ലന്നും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ആദ്യകുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ട് മുന്‍പാണ് ഗാര്‍ഹിക പീഡന കേസ്സില്‍ സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലാകുന്നത്. കൊലപാത്കം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള ആദ്യ കുറ്റ പത്രത്തിന്‍റെ വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും.ഈ കേസ്സില്‍ സൂരജ് മാത്രമാണ് പ്രതി. വിചാരണ തുടങ്ങിതിന് ശേഷം രണ്ടാം കുറ്റ പത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

click me!