
ലഖ്നൗ: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ഉത്തരാഖണ്ഡിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ രുദ്രാപൂരിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ജൂലൈ 30 നാണ് കുറ്റകൃത്യം നടന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് പിടികൂടി. നഴ്സിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ പിന്തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
നൈനിതാളിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു 33കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. 11 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഇവർ. ഉദംസിംഗ് നഗറിലെ ബിലാസ്പൂർ കോളനിയിലാണ് താമസിച്ചിരുന്നത്. ജൂലൈ 30 ന് ചൊവ്വാഴ്ച സഹോദരി വീട്ടിൽ വന്നിട്ടില്ലെന്ന് കാണിച്ച് സഹോദരൻ ജൂലൈ 31 ന് പരാതി നൽകിയതോടെയാണ്പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഒരാഴ്‌ചയ്‌ക്ക് ശേഷം ദിബ്‌ദിബയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. തുടർന്ന് അന്വേഷണ സംഘം ഇരയുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്യാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലെ ധർമേന്ദ്ര എന്ന യുവാവിന്റെ പക്കൽ ഫോണുണ്ടെന്ന് കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടി.
Read More... 'ആശുപത്രി തകർത്തത് ബിജെപി'; ആരോപണവുമായി മമത ബാനർജി, ഡോക്ടർമാർ സമരം നിർത്തണമെന്നും ആവശ്യം
ചോദ്യം ചെയ്യലിൽ കുറ്റം ചെയ്തതായി ധർമേന്ദ്ര സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഉധം സിംഗ് നഗറിലെ കാശിപൂർ റോഡിലുള്ള ബസുന്ദര അപ്പാർട്ട്‌മെൻ്റിനുള്ളിൽ നഴ്‌സിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ഒറ്റപ്പെട്ട പ്രദേശത്തിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ആഭരണങ്ങളും മൊബൈൽ ഫോണും പണവുമായി ഇയാൾ ഉത്തരാഖണ്ഡിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam