ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയ 26കാരിയായ കൊച്ചി സ്വദേശിക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ ഹോട്ടൽ ജീവനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു.
ചെന്നൈ: ചെന്നൈയിൽ മലയാളിയായ യുവനടിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. ഹോട്ടൽ മുറിയിൽ വെച്ച് ആലിംഗനം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഹോട്ടൽ ജീവനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയ 26 കാരിയായ കൊച്ചി സ്വദേശിക്കാണ് ദുരനുഭവം ഉണ്ടായത്. നടിക്ക് താമസം ക്രമീകരിച്ചിരുന്നത് ടി നഗർ ജിജി നഗറിലെ പ്രമുഖ ഹോട്ടലിലാണ്. രാത്രിയിൽ ഇൻ്റർകോം തകരാർ പരിഹരിക്കണമെന്ന് റിസപ്ഷനിൽ ആവശ്യപ്പെട്ടപ്പോഴാണ സയീദ് അഫ്രീദിയെന്ന ജീവനക്കാരൻ എത്തിയത്. നടിയെ തിരിച്ചറിഞ്ഞ ഇയാൾ ആദ്യം സെൽഫി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ആലിംഗനം ചെയ്യണമെന്ന് പറഞ്ഞ് അടുക്കുകയായിരുന്നു. ബഹളം വച്ച നടി പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. മാമ്പലം സ്റ്റേഷനിൽ നിന്ന് പൊലീസുകാർ എത്തിയപ്പോൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു യുവാവിന്‍റെ മറുപടി.
നടി രേഖാമൂലം പരാതി നൽകിയതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നാഗപ്പട്ടം സ്വദേശിയായ അഫ്രീദി ചെന്നൈയിലെ കോളേജിൽ വിദ്യാർത്ഥിയാണ്. പാർട് ടൈം ജോലിക്കാരനെന്നാണ് ഹോട്ടലിന്‍റെ വിശദീകരണം.

