വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കേസില്‍ മലപ്പുറം വളാഞ്ചേരിയില്‍ രണ്ട് പേര്‍ അറസ്റ്റിലായി.വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
മലപ്പുറം: വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കേസില്‍ മലപ്പുറം വളാഞ്ചേരിയില്‍ രണ്ട് പേര്‍ അറസ്റ്റിലായി.വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വളാഞ്ചേരിയിലെ അര്‍മ ലാബ് ഉടമയുടെ മകനും സ്ഥാപനം നടത്തിപ്പുകാരുനുമായ സഞ്ജീദ് സാദത്തും ജീവനക്കാരനായ മുഹമ്മദ് ഉനൈസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊവിഡ് ടെസ്റ്റ് നടത്താതെ കോവിഡ് നെഗറ്റീവ് എന്ന വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി 2000 ആളുകളില്‍ നിന്നായി പണം തട്ടിയെന്നാണ് കേസ്. ഒളിവിലായിരുന്ന സഞ്ജീദ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്.
സഞ്ജീദിനെ ചോദ്യം ചെയ്തപ്പോള്‍ ലബോട്ടറിയിലെ മറ്റൊരു ജീവനക്കാരനും കുറ്റകൃത്യത്തില്‍ പങ്കാളിയായതായി കണ്ടെത്തി. കരേക്കാട് സ്വദേശി മുഹമ്മദ് ഉനൈസാണ് പുതിയതായി പ്രതിചേര്‍ക്കപ്പെട്ടത്. ഇയാളേയും പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയും ലാബ് ഉടമയുമായ സുനില്‍ സാദത്ത് ഒളിവിലാണ്. ഇയാള്‍ മുൻകൂര്‍ ജാമ്യത്തിനായി കോടതിയ സമീപിച്ചിട്ടുണ്ട്.