'1000 രൂപ കൈക്കൂലി': വില്ലേജ് ഓഫീസർക്ക് 2 റിസോർട്ട്, ഒരു ഫ്ലാറ്റും, 35 പാസ് ബുക്കും; ഞെട്ടി വിജിലൻസ്, അന്വേഷണം

Published : Nov 01, 2023, 01:43 PM ISTUpdated : Nov 01, 2023, 02:43 PM IST
'1000 രൂപ കൈക്കൂലി': വില്ലേജ് ഓഫീസർക്ക് 2 റിസോർട്ട്, ഒരു ഫ്ലാറ്റും, 35 പാസ് ബുക്കും; ഞെട്ടി വിജിലൻസ്, അന്വേഷണം

Synopsis

സർവീസിലിരിക്കെ അനധികൃതമായി വൻ സ്വത്ത് സമ്പാദിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് സംഘം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കാനുള്ള രസീത് ബുക്ക് ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. 

മലപ്പുറം: എടക്കരയിൽ കൈവശരേഖയ്ക്ക് 1,000 രൂപ കൈക്കൂലി വാങ്ങിയ വഴിക്കടവ് വില്ലേജ് ഓഫീസറുടെ സ്വത്ത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ഞെട്ടി വിജിലൻസ്. വില്ലേജ് ഓഫീസർക്ക് വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലും ഗൂഡല്ലൂരിലും റിസോർട്ടുകളുണ്ടെന്നും പെരിന്തൽമണ്ണയിൽ സ്വന്തമായി ഫ്‌ലാറ്റുണ്ടെന്നും വിജിലൻസ് കണ്ടെത്തി. കേസിസിൽ  വിജിലൻസ് അന്വേഷണം ഊർജിതമാക്കി. വില്ലേജ് ഓഫീസറായ കാളികാവ് സ്വദേശി ഭൂതംകോട്ടിൽ മുഹമ്മദ് സമീറിനെയാണ് കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്തത്. 

വഴിക്കടവ് കുന്നുമ്മൽപൊട്ടി എൻ.സി. ബിജുവിന് സ്വന്തം ഭൂമിയിലെ മരം മുറിക്കാൻ വനംവകുപ്പിന് സമർപ്പിക്കാനുള്ള കൈവശരേഖയ്ക്കാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കൈക്കൂലി നൽകാത്തതിനെ തുടർന്ന് കൈവശരേഖ ഇയാള്‍ ഒരാഴ്ച താമസിപ്പിച്ചു. രേഖ ചോദിച്ചെത്തിയ ബിജുവിനോട് കൈക്കൂലിയായി 1000 രൂപ ഗൂഗിൾ പേ ചെയ്യാൻ സമീർ ആവശ്യപ്പെട്ടു. തുടർന്ന് വിജിലൻസിനെ വിവരമറിയിച്ച പരാതിക്കാരൻ പണം നേരിട്ട് നൽകാമെന്നറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കൈക്കൂലി കൈമാറിയ ഉടൻ വിജിലൻസ് പിടികൂടുകയായിരുന്നു. വില്ലേജ് ഓഫീസറുടെ   മുറിയിലെ ഫയലുകൾക്കിടയിൽ നിന്നാണ് വിജിലൻസ് ഫിനോഫ്തലിൻ പുരട്ടി നൽകിയ 1,000 രൂപ പിടിച്ചെടുത്തത്. സമീപത്തു നിന്ന് 1500 രൂപയും കണ്ടെത്തിയിരുന്നു.

വില്ലേജ് ഓഫീസറുടെ കാളികാവിലെ വീട്ടിലും പെട്രോൾപമ്പിലും നടത്തിയ പരിശോധനയിൽ ഭൂമി ഇടപാടുകളും വൻ സാമ്പത്തിക ഇടപാടുകളും നടത്തിയതിന്റെ രേഖകൾ പിടിച്ചെടുത്തിരുന്നു. സർവീസിലിരിക്കുന്ന സമയത്തുള്ള അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കക്കാടംപൊയിലിലും ഗൂഡല്ലൂരിലും ഇയാൾക്ക് റിസോർട്ടുകളും പെരിന്തൽമണ്ണയിൽ ഫ്‌ലാറ്റുള്ളതായും കണ്ടെത്തി. സർവീസിലിരിക്കെ അനധികൃതമായി വൻ സ്വത്ത് സമ്പാദിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് സംഘം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കാനുള്ള രസീത് ബുക്ക് ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. 

കലക്ടറേറ്റിൽ സൂക്ഷിക്കേണ്ട രസീത് ബുക്കാണ് വില്ലേജ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. 35 ബാങ്ക് പാസ് ബുക്കുകളും നിരവധി മുദ്രപ്പത്രങ്ങളും അമ്പതോളം തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു. ചോക്കാട് വില്ലേജ് ഓഫിസറായിരുന്ന സമയത്ത് തോട്ടഭൂമി മുറിച്ചുവിൽക്കാൻ കൂട്ടുനിന്ന മുഹമ്മദ് സമീർ ചുങ്കത്തറ വില്ലേജ് ഓഫിസറായിരിക്കെ അഴിമതിയുമായി ബന്ധപ്പെട്ട് പത്തോളം പരാതികൾ ലഭിച്ചതായും വിജിലൻസ് അറിയിച്ചു. ആശ്രിതനിയമനം വഴിയാണ് ഇയാൾ സർക്കാർ സർവീസിൽ പ്രവേശിച്ചത്. കേരളഎസ്റ്റേറ്റ്, കരുവാരക്കുണ്ട്, ചോക്കാട്, മമ്പാട്, പുള്ളിപ്പാടം, ചുങ്കത്തറ, വഴിക്കടവ് വില്ലേജുകളിൽ ഇയാൾ ജോലി ചെയ്തിട്ടുണ്ട്. ഈ കാലയളവിലെ എല്ലാ ഇടപാടുകളും വിജിലൻസ് അന്വേഷിക്കും. വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിലാവും അന്വേഷണം. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ നടപടി ആരംഭിച്ചിട്ടുണ്ട്.

Read More : 'കുളിക്കുന്നത് ഒളിഞ്ഞ് നോക്കി, വനിതാ ഹോസ്റ്റലിൽ കയറി'; അപവാദം പറഞ്ഞ സുഹൃത്തിനെ കുത്തിക്കൊന്നു, ജീവപര്യന്തം
 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്