
കോട്ടയം: എരുമക്കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്താൻ ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയ മൃഗഡോക്ടർ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട് മൃഗാശുപത്രിയിലെ ഡോക്ടർ ജിഷയെ ആണ് വിജിലൻസ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. എരുമക്കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്താൻ 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടര്‍ പിടിയിലാകുന്നത്. പനച്ചിക്കാട് കുഴിമറ്റത്തുള്ള വിദേശ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് എരുമകുട്ടി ചത്തത്. ഇതിന്‌റെ പോസ്റ്റുമാര്‍ട്ടം നടത്തിയതിന്‍റെ ഫീസെന്ന് പറഞ്ഞാണ് ഡോക്ടര്‍ കൈക്കൂലി വാങ്ങിയത്.
നേരത്തെ ഫാമില്‍ വളര്‍ത്തുന്ന മൃഗങ്ങളെ പരിശോധിച്ച് പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്നതിനായി ഡോക്ടര്‍ ഫീസെന്ന പേരല്‍ 500 രൂപ വീതം വാങ്ങിയിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പലതവണ ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. കഴിഞ്ഞ മാസം അവസാനമാണ് പരാതിക്കാരന്റെ ഫാമിൽ വളർത്തിയിരുന്ന എരുമക്കുട്ടി ചത്തുപോയത്. തുടർന്ന് മരണ കാരണം അറിയുന്നതിന് എരുമക്കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് ഡോക്ടറുടെ സേവനം കിട്ടുന്നതിനായി ഡോക്ടറുടെ ഫോണിലേയ്ക്ക് വിളിക്കുകയും അന്നേ ദിവസം തന്നെ ഡോക്ടർ ഫാമിലെത്തി എരുമക്കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്യുകയും ഫീസായി 1000 രൂപ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ കൈയ്യിൽ ഒറ്റ പൈസ പോലുമില്ലെന്നും അടുത്ത ദിവസം കൊണ്ട് തരാമെന്നും പരാതിക്കാരൻ അറിയിക്കുകയും ഡോക്ടർ സമ്മതിക്കുകയും ചെയ്തു. തുടർന്ന് ഫാം ഉടമ വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിന് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി. ഇതിന് പിന്നാലെ വിജിലൻസ് കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രവികുമാറിനെ അന്വേശണത്തിനായി ചുമതലപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാവിലെ 11.30 മണിയോടെ പനച്ചിക്കാട് ഗവ.ആശുപത്രിയിൽ വച്ച് പരാതിക്കാരനിൽ നിന്നും 1000/- രൂപ കൈക്കൂലി വാങ്ങിയ ഡോ.ജിഷയെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ചാവക്കാട് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാരും വിജിലൻസ് പിടിയിലായിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വർഗീസ്സ് കോശി, അനസ്തേഷ്യ ഡോക്ടർ വീണ വർഗീസ് എന്നിവരെയാണ് വിജിലൻസ് കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പിടികൂടിയത്. രോഗിയിൽ നിന്നും ഡോ പ്രദീപ് മൂവായിരം രൂപയും, ഡോ. വീണ രണ്ടായിരം രൂപയുമാണ് വാങ്ങിയത്. പൂവ്വത്തൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ആഷിക്കിൽ നിന്ന് ഭാര്യയുടെ ഓപ്പറേഷൻ നടത്താൻ കൈക്കൂലി ചോദിച്ചതാണ് ഇരുവർക്കും കുരുക്കായത്. ആഷിക്ക് ഉടൻതന്നെ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
Read More : അടുപ്പിൽനിന്ന് അബദ്ധത്തിൽ വസ്ത്രത്തിന് തീപിടിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.