
വെള്ളമുണ്ട: വയനാട് വെള്ളമുണ്ട (Vellamunda murder) കണ്ടത്തുവയല്‍ (Kandathuvayal double murder) ഇരട്ടക്കൊലപാതക കേസിൽ പ്രതി വിശ്വനാഥന്‍ (Vishwanathan) കുറ്റക്കാരനെന്ന് കോടതി. ശിക്ഷ മറ്റന്നാള്‍ വിധിക്കും. മോഷണശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ നവമ്പദികളെ നാല് വർഷം മുൻപാണ് വിശ്വനാഥന്‍ കൊലപ്പെടുത്തിയത്
ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ കൽപ്പറ്റ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. തൊട്ടിൽപ്പാലം സ്വദേശി വിശ്വനാഥനാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന് വ്യക്തമായി തെളിയിക്കാനായെന്ന് കോടതി ചൂണ്ടിക്കാട്ടി. 2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മർ ഭാര്യ ഫാത്തിമ എന്നിവർ കൊല്ലപ്പെട്ടത്.
മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് നവ ദമ്പതികളെ കമ്പിവടികൊണ്ട് അടിച്ചുകൊന്നത്. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥൻ രക്ഷപെടുകയായിരുന്നു. ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതക കേസിൽ രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസിന് പിടികൂടാനായത്.
കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് കേസിൽ വിചാരണ തുടങ്ങിയത്. 45 സാക്ഷികളെയാണ് വിസ്താരത്തിന് തെരഞ്ഞെടുത്തത്. മാനന്തവാടി ഡിവൈഎസ്പി ആയിരുന്ന കേഎം ദേവസ്യക്കായിരുന്നു അന്വേഷണ ചുമതല. പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണ ശ്രമത്തിനിടെയാണെന്ന് തെളിഞ്ഞത്. പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം നൽകണമെന്ന് കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബം ആവശ്യപ്പെട്ടു.
ചെന്നൈ: മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടർന്ന് ഭാര്യയേയും മറ്റു രണ്ട് മക്കളേയും കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗപട്ടണത്താണ് നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം. ഭാര്യയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും മറ്റൊരു കുട്ടിയെയുമാണ് ഇയാൾ കൊന്നത്.
ചായക്കടക്കാരനായ ലക്ഷ്മണൻ ആണ് ഭാര്യയേയും മക്കളേയും കൊന്നതെന്ന് നാഗപട്ടണം പൊലീസ് അറിയിച്ചു. താഴ്ന്ന ജാതിക്കാരനെ മകൾ വിവാഹം ചെയ്തതാണ് കൊലപാതകത്തിനുള്ള പ്രകോപനത്തിലേക്ക് നയിച്ചത്. അതേസമയം വിവാഹിതയായ മകൾ ഭർത്താവിനൊപ്പം സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
2016-ൽ തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ടയിൽ പട്ടികജാതിക്കാരനായ യുവാവിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയത് ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ ഭാര്യയാക്കിയതിന്റെ പേരിലായിരുന്നു. യുവാവിന്റെ ഭാര്യയുടെ കുടുംബം തങ്ങളെ വാടകയ്ക്കെടുത്തതാണെന്നായിരുന്നു ഗുണ്ടുകളുടെ വെളിപ്പെടുത്തൽ.
ഹാൻസിനും വ്യാജൻ, നിരോധിത പുകയില ഉത്പന്ന കേന്ദ്രം റെയ്ഡിൽ പിടിയിലായത് നാല് പേർ
മലപ്പുറം: എടച്ചലം കുന്നുംപുറത്തെ നിരോധിത പുകയില ഉത്പന്ന കേന്ദ്രം (Banned Tobacco Products) നടത്തിപ്പുകാരായ നാല് പേരെ കുറ്റിപ്പുറം (Kuttipuram) പൊലീസ് അറസ്റ്റ് ചെയ്തു. രാങ്ങാട്ടൂര്‍ സ്വദേശികളായ കരുവംകാട്ടില്‍ ഫൈസല്‍ ബാബു (32), പാലേത്ത് ഇബ്‌റാഹീം (25), മേലേതില്‍ സുബൈര്‍ (29), പട്ടാമ്പി കൊടുമുണ്ട സ്വദേശി കുന്നത്ത്‌തൊടിയില്‍ മുഹമ്മദ്(32) എന്നിവരാണ് പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്.നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വ്യാജമായി നിര്‍മിക്കുന്ന കുന്നുംപുറത്തെ നിര്‍മാണ കേന്ദ്രം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് റെയ്ഡ് ചെയ്തത്.
ഹാന്‍സ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ലോഡ് കണക്കിന് ഇറക്കുമതി ചെയ്ത് യന്ത്രം ഉപയോഗിച്ച് പൊടിച്ച് പാക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്.ആളുകളുടെ ശ്രദ്ധയില്‍പ്പെടാത്ത വിജനമായ പ്രദേശത്തുള്ള വീട്ടില്‍ അസമയത്ത് വാഹനങ്ങള്‍ വരുന്നത് കണ്ട് നാട്ടുകാര്‍ വീട് വളയുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാരെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതികളാണ് പിടിയിലായത്. 100കിലോ പുകയിലയും 35 ചാക്ക് ഹാന്‍സും ഹാന്‍സ് നിര്‍മിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ഒരു പിക്കപ്പ് വാനും രണ്ട് ബൈക്കുകളും പൊലീസ് പിടികൂടിയിരുന്നു. അതിനിടെ വ്യാജ ഹാന്‍സ് ഉണ്ടാക്കിയതിനെതിരെ ഹാന്‍സ് കമ്പനിക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി വിവരമുണ്ട്. ഇതിനായി കമ്പനി പ്രതിനിധികള്‍ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചതായാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam