
തിരുവനന്തപുരം : വിഷാംശം കലർന്ന പാനീയം കുടിച്ചതിനെ തുടർന്ന് പാറശ്ശാല സ്വദേശി ഷാരോൺ രാജ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത്. ഷാരോൺ രാജ്, വിഷാംശം കലർന്ന പാനീയം നൽകിയ കാമുകിയുമായി നടത്തിയ വാട്സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോൺ ചാറ്റിൽ പറയുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്. ഷാരോൺ കാമുകിയുമായി നടത്തിയ അവസാന വാട്സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്.
ഈ മാസം 14 ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് ഷാരോണിന്റെ കുടുംബത്തിന്‍റെ പരാതി. ആദ്യം പാറശ്ശാല ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതോടെയാണ് ഷാരോണിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സുഹൃത്തിനൊപ്പമാണ് ഷാരോൺ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോൾ ഷാരോണിന് കഷായം കുടിയ്ക്കാൻ നൽകി.
കാമുകി നൽകിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ച സംഭവം; ഷാരോണിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്
കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ കൈപ്പ് മാറ്റാനാണ് ജ്യൂസ് നൽകിയത്. എന്നാൽ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ജ്യൂസ് കുടിച്ചുവെന്ന് പറഞ്ഞെങ്കിലും ഇതാണ് ആരോഗ്യപ്രശ്നത്തിന് കാരണമെന്ന് പറഞ്ഞിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കാമുകിയുടെ വീട്ടിൽ നിന്ന് കഷായം കുടിച്ച യുവാവ് മരിച്ച സംഭവം വിഷം നൽകിയുള്ള കൊലപാതകമെന്നാണ് കുടുംബം ആരോപിക്കുന്നത്. ബിഎസ്‍സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. ഷാരോണിനെ അന്ധവിശ്വാസത്തിന്റെ പേരിൽ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam