
സൂററ്റ്: യുവാവിനെ ടെംപോയിൽ കെട്ടി വലിച്ചിഴച്ച സംഭവത്തിൽ ഭാര്യയും ഭാര്യാ സഹോദരനും അറസ്റ്റിൽ. ഗുജറാത്തിലെ സൂററ്റിലെ കഡോദരയിലാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് ബാൽകൃഷ്ണ റാത്തോഡ് എന്ന യുവാവിനെ അരകിലോമീറ്ററോളം ദൂരം വാഹനത്തിൽ കെട്ടിവലിച്ചത്. ഇയാളുടെ ഭാര്യ ശീതളിനെയും അവരുടെ സഹോദരൻ അനിലിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബാൽകൃഷ്ണ റാത്തോഡിന്റെ ഭാര്യ ശീതളിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി കഡോദര പൊലീസ് അറിയിച്ചു.
മിൽ തൊഴിലാളിയാണ് ബാൽകൃഷ്ണ. മദ്യപിച്ചെത്തിയ ഇയാൾ ഭാര്യ ശീതളിനെ മർദ്ദിച്ചതായി പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് ശീതൾ സഹോദരൻ അനിലിനെ വിളിച്ചു വരുത്തി. എന്നാൽ ഇവർ തമ്മിലുള്ള വഴക്ക് രൂക്ഷമായതിനെ തുടർന്ന് അനിൽ ബാൽകൃഷ്ണയെ മർദ്ദിക്കുകയും ടെംപോയിൽ കെട്ടി വലിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം കണ്ടു നിട്ട പ്രദേശവാസികളാണ് ടെംപോ നിർത്തിച്ച് ബാൽ കൃഷ്ണയെ രക്ഷിച്ചത്.
നാട്ടുകാർ അനിലിനെ മർദ്ദിച്ചതിന് ശേഷമാണ് പൊലീസിന് കൈമാറിയത്. റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്നു ഗുരുതരമായി പരുക്കേറ്റ ബാൽകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാൽകൃഷ്ണയുടെ നില ഗുരുതരമാണെന്നും അബോധാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.