ആറ് വയസ്സുകാരന്റെ മൊഴിയിൽ രഹസ്യത്തിന്‍റെ ചുരുളഴിഞ്ഞു; യുവാവിന്‍റെ മരണം കൊലപാതകം, ഭാര്യക്കും കാമുകനും ശിക്ഷ

By Web TeamFirst Published Feb 1, 2023, 1:21 PM IST
Highlights

അവിഹിത ബന്ധം എതിർത്തതിന് കാമുകന്റെ സഹായത്തോടെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ വീടിന്റെ വാതിലിൽ കെട്ടിത്തൂക്കി.

ഷംലി (ഉത്തർപ്രദേശ്): ആറുവയസ്സുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും കാമുകനും ജയിൽ ശിക്ഷ. 37കാരിയായ രാജേഷ് ദേവി, 39കാരനായ കാമുകൻ പ്രദീപ് കുമാർ എന്നിവരെയാണ് സെഷൻസ് കോടതി ശിക്ഷിച്ചത്. രാജേഷ് ദേവിയുടെ ആറുവയസ്സുകാരനായ മകൻ കാർത്തികേയ് സിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. ജൂൺ 12നാണ് ധരംവീർ സിങ് എന്ന യുവാവ് കൊല്ലപ്പെട്ടത്.

അവിഹിത ബന്ധം എതിർത്തതിന് കാമുകന്റെ സഹായത്തോടെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ വീടിന്റെ വാതിലിൽ കെട്ടിത്തൂക്കി. ആറുവയസ്സുകാരനായ മകൻ ഇവരുടെ ക്രൂരകൃത്യത്തിന് സാക്ഷിയായി. ഇപ്പോൾ 11 വയസ്സുകാരനായ കുട്ടി അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ഖേക്രയിൽ അമ്മായിയോടൊപ്പമാണ് കുട്ടി താമസിക്കുന്നത്. ക്രൂരകൃത്യം കുട്ടി ആദ്യം മുത്തച്ഛനോടും പിന്നീട് പൊലീസിനോടും വിവരിച്ചു. കോടതിയിലും കുട്ടി മൊഴിയിൽ ഉറച്ചുനിന്നു. അച്ഛനെ കൊലപ്പെടുത്തിയ അന്നുമുതൽ തന്റെ മനസ്സിൽ അമ്മ മരിച്ചെന്ന് കുട്ടി പറഞ്ഞു.

ഇത്തരം കൊലപാതകികളെ നിയമത്തിന് മുന്നിലെത്തിക്കാൻ താൻ പൊലീസുകാരനാകുമെന്നും കുട്ടി പറഞ്ഞു. പതിവുപോലെ സഹോദരങ്ങൾക്കൊപ്പം ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് എണീറ്റ് നോക്കിയപ്പോൾ അമ്മ അച്ഛന്റെ കാലുകൾ പിടിച്ചുവെക്കുന്നതും മറ്റൊരാൾ തലയിണ അച്ഛന്റെ മുഖത്തമർത്തുന്നതുമാണ് കണ്ടത്. ഭയം കൊണ്ട് എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഞാൻ മുത്തച്ഛനോട് വിവരം പറഞ്ഞു. അഞ്ച് മാസത്തിന് ശേഷമാണ് കേസ് എടുത്തത്. അന്ന് പൊലീസിന് മുന്നിലും കുട്ടി മൊഴിയിൽ ഉറച്ചു. തുടർന്ന് 2018 നവംബർ 17ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആകെ 11 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. ജീവപര്യന്തം വരെ ജയിൽ വാസവും 4,0000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

click me!