രണ്ട് കുട്ടികളെ കൊന്ന് മൃതദേഹം കാറിൽ സൂക്ഷിച്ച് മാസങ്ങളോളം യാത്ര, അമേരിക്കയിൽ സ്ത്രീ പിടിയിൽ

By Web TeamFirst Published Jul 31, 2021, 5:43 PM IST
Highlights

കഴിഞ്ഞ വ‍ർഷം മെയ്യിലാണ് പെൺകുട്ടിയെ കൊന്ന് പെട്ടിയിലാക്കി കാറിൽ സൂക്ഷിച്ചത്. തുടർന്ന് ഒന്നും സംഭവിക്കാത്തതുപോലെയാണ് ഇവ‍ർ ഇതേ കാർ ഉപയോ​ഗിച്ചിരുന്നത്...

ബോൾട്ടിമോർ: കാറിനുളളിൽ പെട്ടിയിൽ സൂക്ഷിച്ച നിലയിൽ രണ്ട് കുട്ടികളുടെ മൃതദേഹവുമായി അമേരിക്കയിൽ യുവതി പിടിയിൽ. സഹോദരങ്ങളെ കൊന്ന് മൃതദേഹം മാസങ്ങളോളം പെട്ടിയിലാക്കി കാറിൽ വച്ച് ഇതേ കാറുമായാണ് സ്ത്രീ യാത്ര ചെയ്തിരുന്നത്. സ്ത്രീയുടെ ബന്ധുക്കളാണ് മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളെന്നാണ് റിപ്പോ‍ർട്ട്. ബാൾട്ടിമോറിലെ ഈസ്റ്റ് കോസ്റ്റ് സിറ്റി സ്വദേശിയായ നികോൾ ജോൺസൺ ആണ് അറസ്റ്റിലായതെന്ന് എൻഡിടിവി റിപ്പോ‌‍‍ർട്ട് ചെയ്തു. 

ഏഴ് വയസ്സുള്ള പെൺകുട്ടിയുടെയും അഞ്ച് വയസ്സുള്ള ആൺകുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. നികോളിനെതിരെ കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞ വ‍ർഷം മെയ്യിലാണ് പെൺകുട്ടിയെ കൊന്ന് പെട്ടിയിലാക്കി കാറിൽ സൂക്ഷിച്ചത്. തുടർന്ന് ഒന്നും സംഭവിക്കാത്തതുപോലെയാണ് ഇവ‍ർ ഇതേ കാർ ഉപയോ​ഗിച്ചിരുന്നത്. ഒരു വ‍ർഷത്തിന് ശേഷം ആൺകുട്ടിയുടെ മൃതദേഹവും അഴുകി ദ്രവിച്ച് തുടങ്ങിയ പെൺകുട്ടിയുടെ മൃതദേഹം ഇരുന്ന അതേ പെട്ടിയിലേക്ക് മാറ്റി പ്ലാസ്റ്റിക് ബാ​ഗുകൊണ്ട് പൊതിഞ്ഞു. 

അമിത വേ​ഗത്തിൽ വാ​ഹനം ഓടിച്ചതിന് ബുധനാഴ്ച നിക്കോളിനെ കാ‍ർ സഹിതം പൊലീസ് പിടികൂടിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. വാഹനം പിടിച്ചെടുക്കുമെന്ന് പറഞ്ഞപ്പോൾ കുഴപ്പമില്ല, അഞ്ച് ദിവസത്തേക്ക് താൻ നാട്ടിലുണ്ടാകില്ലെന്നാണ് ഇവ‍ർ മറുപടി പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 

click me!