
ബെംഗളൂരൂ: ബെംഗളൂരൂ ചന്ദ്ര ലേഔട്ടിൽ കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് യുവതിയെ മർദിച്ച് നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതി. യുവതിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ദമ്പതിമാർ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി.
പരാതിക്കാരിയായ യുവതിയും രേഷ്മ ബാനു എന്ന സ്ത്രീയും നേരത്തെ പരിചയക്കാരായിരുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷം മുൻപ് രേഷ്മയിൽ നിന്ന് യുവതി ഒരു ലക്ഷം രൂപ കടം വാങ്ങി. രേഷ്മ വഴി പരിചയപ്പെട്ട നജത്ത് എന്ന സ്ത്രീയിൽ നിന്ന് അമ്പതിനായിരവും. ഈയിനത്തിൽ നജത്തിന് പ്രതിമാസം 5,000 രൂപ വീതം തവണകളായും രേഷ്മയ്ക്ക് പലിശയിനത്തിലും പണം നൽകിയിരുന്നു എന്നാണ് യുവതി പറയുന്നത്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി പലിശയും, രണ്ട് മാസമായി തവണയും നൽകാൻ കഴിഞ്ഞില്ല. ഇതോടെ രേഷ്മ നിരന്തരം ശല്യം ചെയ്തിരുന്നതായും യുവതി രേഷ്മയുടെ നമ്പർ ബ്ലോക്ക് ചെയ്തതായും പൊലീസ് പറയുന്നു. തുടർന്ന് വീടൊഴിഞ്ഞ് യുവതി അമ്മയുടെ വീട്ടിലേക്ക് മാറി.
ഇതിനിടെയാണ് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് നജത്ത് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവതി എത്തിയതിന് പിന്നാലെ രേഷ്മയും ഭർത്താവ് സുഹൈലും അവിടെയെത്തി ഇവരെ മർദിച്ചു. തുടർന്ന് നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി കുമ്പളഗോഡിന് സമീപത്തെ ഒരു വീട്ടിലെത്തിച്ച് യുവതിയെ നഗ്നയാക്കി വീഡിയോ ചിത്രീകരിക്കുകയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. യുവതിയെ കാണാതായതിനെ തുടർന്ന് അമ്മ ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് യുവതിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പൊലീസ്, രേഷ്മ ബാനു, നജത്ത്, സുഹൈൽ എന്നിവരെ അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam