
സൗത്ത് കരോലിന: 'ഇത് എനിക്കുവേണ്ടിയല്ല, എന്റെ മക്കള്‍ക്ക് വേണ്ടി. അവര്‍ അയാളെ വളരെയധികം സ്‌നേഹിച്ചിരുന്നു'...വാദപ്രതിവാദങ്ങള്‍ ചൂടുപിടിപ്പിച്ച കോടതിക്കുള്ളില്‍ കണ്ണുനിറഞ്ഞ് ആ അമ്മ പറഞ്ഞു. തന്റെ അഞ്ചുമക്കളെ കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിന്റെ ജീവന് വേണ്ടിയാണ് സ്‌ത്രീ കോടതിയോട് അപേക്ഷിച്ചത്.
സൗത്ത് കരോലിനയിലെ ലെക്‌സിങ്‌ണില്‍ 2014-ലായിരുന്നു കേസിനാസ്‌പദമായ കൊലപാതകങ്ങള്‍ നടന്നത്. ആമ്പെര്‍ കൈസര്‍ എന്ന സ്‌ത്രീയുടെ അഞ്ച് മക്കളെയാണ് മുന്‍ ഭര്‍ത്താവ് തിമോത്തി ജോണ്‍സ് നിര്‍ദ്ദയം കൊലപ്പെടുത്തിയത്. വാദം കേട്ട കോടതി പരോളില്ലാത്ത ജീവപര്യന്തമോ വധശിക്ഷയോ നല്‍കാവുന്ന കുറ്റമാണ് പ്രതി ചെയ്‌തതെന്ന് പരാമര്‍ശിച്ചു. എന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കരുതെന്ന് കൈസര്‍ അപേക്ഷിച്ചു.
'മക്കള്‍ അനുഭവിച്ച യാതനകളെക്കുറിച്ച് മനസ്സിലാക്കുന്നു. വാദത്തിനിടെ പലതവണ പ്രതിയുടെ മുഖം പിച്ചിച്ചീന്താന്‍ തോന്നി. എന്റെ മക്കളോട് അയാള്‍ യാതൊരു ദയയും കാണിച്ചിട്ടില്ല. എന്നാല്‍ എന്റെ മക്കള്‍ അയാളെ വളരെയധികം സ്‌നേഹിച്ചിരുന്നു.
എനിക്ക് വേണ്ടിയല്ല, എന്റെ മക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ അയാളുടെ ജീവന് വേണ്ടി അപേക്ഷിക്കുന്നത്'- സാക്ഷി വിസ്‌താരത്തിനിടെ കൈസര്‍ പറഞ്ഞു. വിവാഹമോചനത്തിന് ശേഷം മക്കളോട് മുന്‍ ഭര്‍ത്താവായ പ്രതിയോടൊപ്പം താമസിക്കരുതെന്ന് കത്തെഴുതിയിരുന്നതായും കൈസര്‍ കോടതിയില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam