മദ്യക്കുപ്പി നോക്കിയെടുത്ത് നല്‍കാഞ്ഞതിനായിരുന്നു കഴിഞ്ഞ രാത്രിയിലെ മര്‍ദ്ദനമെന്ന് ഗീത പറഞ്ഞു. തലഭിത്തിയില്‍ പിടിച്ച് ഇടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു.
കൊല്ലം: മദ്യകുപ്പി നോക്കിയെടുത്ത് കൊടുക്കാതെ ഇരുന്നതിന് ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചെന്ന് (brutal attack) പരാതി. മർദ്ദനമേറ്റ വീട്ടമ്മ പ്രാണരക്ഷാര്‍ത്ഥം നഗരസഭാ കൗണ്‍സിലറുടെ വീട്ടില്‍ അഭയം തേടി. കൊട്ടാരക്കര പുലമണില്‍ ഇന്നലെ രാത്രിയുണ്ടായ സംഭവത്തെ തുടർന്ന് പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.
പുലമൺ ഈയംകുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന ഗീത എന്ന സ്ത്രീയാണ് ഭര്‍ത്താവിന്റെ മര്‍ദ്ദനത്തിന് ഇരയായത്. ബാങ്കുദ്യോഗസ്ഥനായ ഭര്‍ത്താവ് ബിജു നായര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് ഗീത പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മദ്യക്കുപ്പി നോക്കിയെടുത്ത് നല്‍കാഞ്ഞതിനായിരുന്നു കഴിഞ്ഞ രാത്രിയിലെ മര്‍ദ്ദനമെന്ന് ഗീത പറഞ്ഞു. തലഭിത്തിയില്‍ പിടിച്ച് ഇടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു. വെട്ടൂകത്തിയെടുത്ത് വെട്ടാൻ ശ്രമിച്ചപ്പോൾ വീടിന്റെ പിന്‍വാതില്‍ തുറന്ന് ഓടി രക്ഷപെടുകയായിരുന്നു. രാത്രിയില്‍ ഓടി നഗരസഭാ കൗണ്‍സിലറായ പവിജാപത്മന്റെ വീട്ടില്‍ അഭയം തേടി.
എന്നാല്‍, സംഭവമറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആരോപണമുയര്‍ന്നു. പൊലീസെത്തിയിട്ടും മര്‍ദ്ദനമേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യറാകാഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭര്‍ത്താവ് ബിജു എസ് നായര്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.