
കൊല്ലം: കൊല്ലം കൊട്ടിയത്ത് വൃദ്ധയോട് മരുമകളുടെ ക്രൂരത. തൃശൂർ പട്ടിക്കാട് സ്വദേശി നളിനിയെ മരുമകള്‍ പട്ടിണിക്കിട്ട് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍റെ കൃഷ്ണമണി തകർന്ന നിലയിലാണ്.
നളിനിയുടെ ദേഹമാസകലം മർദ്ദനത്തിന്‍റെ പാടുകളുണ്ട്. കാലിലെ മുറിവ് വൃണമായി മാറിയിരിക്കുകയാണ്. ഭക്ഷണം കൊടുക്കാതെ മരുമകള്‍ നളിനിയെ മൃതപ്രായയാക്കി. നളിനിയെ ബന്ധുക്കൾ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സഹോദരന്‍റെ പരാതിയിൽ നളിനിയുടെ മകനും മരുമകൾക്കും എതിരെ പൊലീസ് കേസെടുത്തു.
അതേസമയം, തൃശ്ശൂര്‍ കേച്ചേരിയില്‍ മറ്റൊരു ഞെട്ടക്കുന്ന സംഭവവും ഇന്നുണ്ടായി. ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. ഭിന്നശേഷിക്കാരനായ സഹദിനെയാണ് അച്ഛൻ സുലൈമാൻ തീകൊളുത്തി കൊന്നത്. ഫഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 10 30 ഓടെയാണ് സംഭവം. തലേദിവസം വാങ്ങി കരുതിയിരുന്ന ഡീസൽ മുറിയിൽ നിൽക്കുക ആയിരുന്ന സഹദിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സഹദിന്റെ ഉമ്മ വീടിന് പുറത്ത് നിൽക്കുമ്പോഴാണ് തീകൊളുത്തിയത്. അലർച്ച കേട്ട് ഓടിയെത്തിയ ഉമ്മ കണ്ടത് കത്തുന്ന മകനെയായിരുന്നു. ഉടൻതന്നെ അയൽവാസികളും ഉമ്മയും ചേർന്ന് പൊലീസിനെ വിവരം അറിയിച്ചു. സഹദിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീ കൊളുത്തിയശേഷം മുങ്ങിയ അച്ഛൻ സുലൈമാനെ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മുൻപും മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രെമിച്ചിട്ടുണ്ടെന്നു നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
കൊലപാതക ശ്രമത്തിനിടെ സുലൈമാന്റെ കൈയ്ക്കും പൊള്ളലേറ്റു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി കുന്നംകുളം പൊലീസ് അറിയിച്ചു. മാനസിക വൈകല്യമുള്ള മകനെ ഒഴിവാക്കാനാണ് കൊലപ്പെടുത്തിയത് എന്നാണ് സുലൈമാൻ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam