വിവാഹം കഴിഞ്ഞ് പത്ത് മാസം, യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

By Web TeamFirst Published Sep 10, 2022, 10:48 AM IST
Highlights

ഭർത്താവ് തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും, ഭർത്താവിന്‍റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും ഷീജ സഹോദരനോട് മുൻപ് പറഞ്ഞിട്ടുണ്ട്

ഉപ്പുതറ: ഇടുക്കിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉപ്പുതറ വളകോട് പുത്തൻവീട്ടിൽ  ജോബിഷ് പി എസിന്‍റെ ഭാര്യ  വാഴപ്പറമ്പിൽ ഷീജ എംകെയാണ്(27) വിവാഹം കഴിഞ്ഞ് പത്താം മാസം  ആത്മഹത്യ ചെയ്തത്. അതേസമയം ഷീജയുടെ മരണത്തില്‍   ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. 

2011 നവംബര്‍ 13ന് ആയിരുന്നു ജോബിഷിന്‍റേയും ഷീജയുടേയും വിവാഹം കഴിഞ്ഞത്.  ഭർത്താവ് തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും, ഭർത്താവിന്‍റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും ഷീജ സഹോദരനോട് മുൻപ് പറഞ്ഞിട്ടുണ്ട്. ഷീജ ഇതെക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നാണ് സഹോദരന്‍ അരുണ്‍ പറയുന്നത്. ഷീജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസിൽ പരാതി നൽകുമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

ജോബിഷ് മദ്യപിച്ചെത്തി ഷീജയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓണത്തിനു മുൻപായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ അവിടെ നിന്ന് ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടിൽ വന്നെങ്കിലും വൈകിട്ടു മടങ്ങി. ഇന്നലെ രാവിലെ 9.40ന് ജോബിഷ് വിളിച്ചതുപ്രകാരം അരുൺ വളകോട്ടിലെ വീട്ടിൽ എത്തി. ഷീജയുടെ കാര്യം തിരക്കിയപ്പോള്‍ ആശുപത്രിയിലാണെന്ന് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോഴാണ് സഹോദരി മരണപ്പെട്ട വിവരം അരുണ്‍ അറിയുന്നത്. 

ജോബിഷ് ഷീജയുമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ബന്ധുക്കൾ ഇടപെട്ട് പലതവണ പരിഹരിക്കാറുമുണ്ടായിരുന്നു. ജീവിതം മടുത്തെന്ന് ഷീജ ഇടയ്ക്കിടെ പറയുമായിരുന്നു എന്നും മരണവുമായി ബന്ധപ്പെട്ട് ഭർതൃ കുടുംബം പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. സഹോദരിയുടെ മരണത്തില്‍ അസ്വഭ്വികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.  ഷീജയുടെ മൃതദേഹം  ഉപ്പുതറ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  പോസ്റ്റുമാര്‍ട്ടത്തിനായി  മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും. പൊലീസും തഹസിൽദാരും ആശുപത്രി തുടർ നടപടികൾ സ്വീകരിച്ചു.  

Read More : ബലാത്സംഗ കേസില്‍ പരാതിപ്പെട്ടു, പ്രതിയില്‍ നിന്ന് വധഭീഷണിയെന്ന് യുവതി
 

click me!