ജൂണ്‍ 20ന് ദമ്പതികൾ പഴനിയിൽ തീർത്ഥാടനത്തിന് പോയി തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ ഭാര്യയെ ഒരു സംഘം ബലമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.
കണ്ണൂര്‍: പഴനിയിൽ തീർത്ഥാടനത്തിന് പോയ തലശ്ശേരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും യുവതിയെ മാരകമായി പരിക്കേൽപ്പിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയെടുത്ത കണ്ണൂർ പൊലീസ് വിശദമായ അന്വേഷണത്തിന് വിവരങ്ങൾ തമിഴ്നാട് സർക്കാരിന് കൈമാറി.
ജൂണ്‍ 20ന് ദമ്പതികൾ പഴനിയിൽ തീർത്ഥാടനത്തിന് പോയി തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ ഭാര്യയെ ഒരു സംഘം ബലമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. ഭക്ഷണം വാങ്ങാൻ ലോഡ്ജിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ലോഡ്ജ് ഉടമയുടെ നേതൃത്വത്തിൽ ഒരു സംഘം തന്നെ ബലം പ്രയോഗിച്ച് തടഞ്ഞു. ഭാര്യയെ അടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രാത്രി മുഴുവനും ഉപദ്രവിച്ചു. പഴനി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസ് ഇടപെട്ടില്ലെന്നാണ് തമിഴ്നാട്-കേരള മുഖ്യമന്ത്രിമാർക്കും ഡിജിപിക്കും അയച്ച പരാതിയിൽ പറയുന്നത്.
പിറ്റേന്ന് ഭാര്യയേയും കൂട്ടി തലശ്ശേരിയിലേക്ക് വന്നു. യുവതിയുടെ ആരോഗ്യനില മോശമായതോടെ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വിദഗ്ധ ചികിത്സക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി നിർദ്ദേശിച്ചതനുസരിച്ച് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും വിശദമായ അന്വേഷണത്തിന് കേസിന്റെ വിവരങ്ങൾ തമിഴ് നാട് പൊലീസിന് കൈമാറിയെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.