ആക്രമിക്കപ്പെട്ട സ്ത്രീ വായിൽ നിന്ന് നുരയും പതയും രക്തവും ഒലിക്കുന്ന രീതിയിൽ കാണപ്പെടുന്ന വീഡിയോയാണ് വെളളിയാഴ്ച പുറത്തുവന്നത്.
ലക്നൌ: ഉത്തർപ്രദേശിലെ ബുലന്ത്ഷഹറിൽ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. ബന്ധുക്കളുടെ മുന്നിലിട്ടാണ് ഭർത്താവ് ഭാര്യയെ മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നാലെ വീണ്ടും മർദ്ദനമേറ്റ് സ്ത്രീ കൊല്ലപ്പെടുകയായിരുന്നു.
ആക്രമിക്കപ്പെട്ട സ്ത്രീ വായിൽ നിന്ന് നുരയും പതയും രക്തവും ഒലിക്കുന്ന രീതിയിൽ കാണപ്പെടുന്ന വീഡിയോയാണ് വെളളിയാഴ്ച പുറത്തുവന്നത്. ആരാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരിയാണ് വീഡിയോ പുറത്തുവിട്ടത്. 'അവളെ ഇങ്ങനെ മർദ്ദിക്കല്ലേ' എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയിൽ കേൾക്കാം.
സ്ത്രീയുടെ ഭർത്താവിന്റെ പേര് ഹാഷിം ആണെന്ന് പൊലീസ് പറഞ്ഞു. ഇയാളും ബന്ധുക്കളും ഇപ്പോൾ ഒളിവിലാണ്. ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സ്ത്രീധന പീഡനവും കലപാതകവുമാണ് ഇവർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കേസുകൾ. എന്റെ സഹോദരിക്ക് നീതി ലഭിക്കണമെന്നും ഇനി ഒരു സ്ത്രീക്കും ഇത്തരമൊരു ഗതികേടുണ്ടാകരുതെന്നും കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി ആവശ്യപ്പെട്ടു.