
ബെംഗ്ലൂരു: സംശയ രോഗത്തെ തുടർന്ന് ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി. വെട്ടിയ തലയുമായി പൊതുമധ്യത്തിലൂടെ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംശയ രോഗത്തെ തുടര്‍ന്നാണ് മരുമകളെ അമ്മായിമ്മ വെട്ടികൊന്നത്.
ഒരു സ്ത്രീയുടെ തല കൈയ്യില്‍ തൂക്കിപിടിച്ച് പൊതുനിരത്തിലൂടെ നടന്ന് നീങ്ങിയ സ്ത്രീയെ കണ്ട് ഏവരും ഞെട്ടി. വഴിയിലേക്ക് രക്തം ഇറ്റുവീഴുന്നത് കണ്ട് ആളുകള്‍ തലയില്‍ കൈവെച്ചു. അമ്പരപ്പ് മാറും മുമ്പേ വേഗത്തില്‍ നടന്ന് നീങ്ങിയ ഇവര്‍ വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് നടന്ന് കയറി. പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ അന്നമ്മയ ജില്ലയിലെ റായ്ചോട്ടിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
35 കാരിയായ മരുമകള്‍ വസുന്തരയുടെ തലയാണ് ഭര്‍തൃമാതാവ് സുബ്ബമ്മ വെട്ടിയത്. തുടര്‍ന്ന് വെട്ടിയ തലയുമായി ആറ് കിലോ മീറ്റര്‍ പട്ടണത്തിലൂടെ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മരുമകള്‍ക്ക് പ്രദേശത്ത് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് സുബ്ബമ്മ സംശയിച്ചിരുന്നു. മകന്‍റെയും തന്‍റെയും പേരിലുള്ള സ്വത്തും വീടും മരുമകള്‍ കാമുകന് എഴുതി നല്‍കുമോ എന്ന് സുബ്ബമ്മ ഭയപ്പെട്ടിരുന്നു. ഇതിന്‍റെ പേരില്‍ വീട്ടില്‍ വഴക്കുപതിവായിരുന്നു. സുബ്ബമ്മയും ഭര്‍ത്താവുമായി പിണങ്ങി വസുന്തര സ്വന്തം വീട്ടിലേക്ക് പോയിട്ട് ആഴ്ചകളായി. ജീവിത ചെലവ് ആവശ്യപ്പെട്ട് ഭര്‍ത്താവിനും സുബ്ബമ്മയ്ക്കും എതിരെ വസുന്തര കേസ് കൊടുക്കാന്‍ ഒരുക്കിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കെന്ന് പറഞ്ഞ് ഇന്ന് ഉച്ചയ്ക്കാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
Also Read: പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; ലോഡ്ജില്‍ നിന്ന് യുവതിയും സുഹൃത്തും അറസ്റ്റില്‍
മകനൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പിന്നീട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലേക്ക് കടന്നെങ്കിലും സംശയ ബന്ധത്തിന്‍റെ പേരില്‍ വസുന്തരയും സുബ്ബമ്മയും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിച്ചു. പിന്നാലെ അടുക്കളയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് സുബ്ബമ്മ വസുന്തരയുടെ തലവെട്ടിമാറ്റി. കൊലക്കുറ്റത്തിന് സുബ്ബമ്മയ്ക്കും മകനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam