പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; ലോഡ്ജില്‍ നിന്ന് യുവതിയും സുഹൃത്തും അറസ്റ്റില്‍
ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം കാർഡ് എടുക്കുന്നതിനായി പോയ സഫ്ന തിരിച്ചുവന്നില്ല. ഇതോടെ അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് രാത്രിതന്നെ ഇവരെ പിടികൂടുകയായിരുന്നു.
പാലക്കാട്: രണ്ട് വയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കും സുഹൃത്തിനുമെതിരെ കേസ്. ഇരുവരെയും ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെ കോയമ്പത്തൂരിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം കാർഡ് എടുക്കുന്നതിനായി പോയ സഫ്ന തിരിച്ചുവന്നില്ല. ഇതോടെ അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് രാത്രിതന്നെ ഇവരെ പിടികൂടുകയായിരുന്നു.
സഫ്ന വിവാഹിതയാണ്. രണ്ടുവയസായ കുഞ്ഞിനെ വീട്ടിലാക്കിയ ശേഷം കാമുകനായ തൗഫീഖിനൊപ്പം പോകുകയായിരുന്നു. സഫ്നയുടെ സഹോദരന്റെ പരാതിയിലാണ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തത്. എസ്‌ഐ വി ഹേമലത, അഡീഷണൽ എസ്‌ഐ ശ്യാം, എഎസ്ഐ സജിതകുമാരി, സീനിയർ സിപിഒ എം സുനിൽ, സിപിഒ രാജു എന്നിവരാണ് ഇരുവരെയും പിടികൂടിയത്.
ലഹരിമരുന്ന് നൽകി പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾകൂടി പിടിയിൽ
കോഴിക്കോട്: പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റില്‍. വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പുറക്കാട്ടിരി സ്വദേശി അരുണിനെയാണ് ഡൻസാഫും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ പരിശോധനയിൽ പിടികൂടിയത്. പതിനാറുകാരിയെ കർണാടകയിലെ ചാന്നപ്പട്ടണത്തിനടുത്ത് വച്ചാണ് എലത്തൂർ പൊലീസ് മയക്കുമരുന്ന് മാഫിയയിൽ നിന്നും മോചിപ്പിച്ചത്.
മുഖ്യപ്രതി നാസറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. അരുണും നാസറും ചേർന്ന് മുൻകൂട്ടി പദ്ധതി തയ്യാറാക്കിയശേഷം പെൺകുട്ടിയെ കർണാടകയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ലഹരിമരുന്ന് നൽകി അടിമയാക്കിയാണ് ഇവർ പെൺകുട്ടിയെ വശത്താക്കി കർണാടകയിലേക്ക് കടത്തിയത്.
തലക്കുളത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാർ സമരം ചെയ്യുന്നതിനിടെയാണ് ഒരാൾ കൂടി പൊലീസ് പിടിയിലാകുന്നത്. ഓൺലൈൻ വഴി സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്തിയ പ്രതി, രഹസ്യകേന്ദ്രങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു. പ്രതിക്കെതിരെ ചേവായൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസുണ്ട്.
ഭർത്താവിന് സംശയരോഗം; വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു