
ദില്ലി: പശ്ചിമ ബംഗാളില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം യുവതിയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തറത്ത നിലയിലും മുഖം കത്തിച്ച നിലയിലും കൈയും കാലുകളും കെട്ടിയിട്ട നിലയിലുമായിരുന്നു യുവതിയുടെ മൃതദേഹം. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സ്വരൂപ് നഗര്‍ അതിര്‍ത്തി മേഖലയിലെ ഗുണ്‍രാജ് പുര്‍ ഗ്രാമത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുബൈയില്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശി യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ബംഗ്ലാദേശിലേക്ക് പോകുന്നതിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്നും പണത്തിനുവേണ്ടിയായിരിക്കാം കൃത്യം നടത്തിയതെന്നുമാണ് പ്രാഥമിക നിഗനമെന്നും ബാസിര്‍ഹട്ട് പൊലീസ് സൂപ്രണ്ട് ജോബി തോമസ് പറഞ്ഞു.നാട്ടിലേക്ക് പോകുമ്പോള്‍ സാധാരണയായി പണവും സ്വര്‍ണാഭരണങ്ങളും കൂടെ കൊണ്ടുപോകാറുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച യുവതിയുടെ ബാഗില്‍നിന്നും പണമോ മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളോ സ്വര്‍ണാഭരണങ്ങളൊ കണ്ടെത്താനായിരുന്നില്ല. അതിനാലാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം കവര്‍ച്ച നടത്തിയിരിക്കാമെന്ന സംശയിക്കുന്നതെന്നും ജോബി തോമസ് പറഞ്ഞു.
യുവതിയുടെ ബാഗില്‍നിന്ന് ലഭിച്ച കണ്ണടയുടെ കവറില്‍ ബംഗ്ലാദേശിലെ ഫരിദ്പുര്‍ എന്ന വിലാസം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ബംഗ്ലാദേശ് സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. യുവതിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നും അവര്‍ സ്ഥലത്തേക്ക് പുറപ്പെട്ടുവെന്നും പിടിയിലായ പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെതുടര്‍ന്ന് സ്വരൂപ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബികാരി ഗ്രാമത്തില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട യുവതി ഇന്ത്യയിലേക്ക് കടന്നത് നിയമപരമായിട്ടാണോയെന്ന് വ്യക്തമല്ലെന്നും കുടുംബാംഗങ്ങള്‍ എത്തിയശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാലെ യഥാര്‍ഥ മരണ കാരണം വ്യക്തമാകുകയുള്ളുുവെന്നും പൊലീസ് കൂട്ടിചേര്‍ത്തു.
ഇതിനിടെ, സംഭവത്തില്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധനം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മമത ബാനര്‍ജി ഒന്നും മിണ്ടുന്നില്ലെന്നും ബിജെപി ഐടി സെല്‍ ചീഫ് അമിത് മാളവ്യ എക്സ് പ്ലാറ്റ്ഫോമില്‍ വിമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വളര്‍ത്തിയ ക്രിമിനലുകളില്‍ ആരെങ്കിലുമാണ് കൊലനടത്തിയതെന്ന് കണ്ടെത്തിയാലും അത്ഭുതപ്പെടാനില്ലെന്നും അമിത് മാളവ്യ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam