
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തിൽ യുവാവ് കത്തി ഉപയോഗിച്ച് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകട നില തരണം ചെയ്തെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല.
ഇതേത്തുടർന്ന് കൈയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ദീപക് ആക്രമണം നടത്തിയത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രമ്യയുടെ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. നേമം പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. രമ്യയും ദീപകും തമ്മിൽ നേരത്തെ തന്നെ സൗഹൃദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രമ്യയുടെ വീടിനടുത്തെ റോഡിൽ വച്ചാണ് ഇന്ന് രാവിലെ ദീപകും രമ്യയും വഴിയിൽ വച്ച് സംസാരിച്ചിരുന്നു. പിന്നീട് ഭയന്ന് രമ്യ വീട്ടിലേക്ക് ഓടിയെന്നും പിന്നാലെ ദീപകും രമ്യയുടെ വീട്ടിലേക്ക് ഓടിക്കയറിയെന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
രമ്യ വീട്ടിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് വീട്ടുപടിക്കൽ വച്ച് ദീപക് കഴുത്തിൽ കുത്തിപ്പിടിച്ച് കത്തിയെടുത്ത് കുത്തിയെന്നാണ് നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. രണ്ട് തവണ ദീപക് രമ്യയുടെ കഴുത്തിൽ കുത്തി. ഇതിന് ശേഷം രമ്യ ഭയന്ന് വീട്ടിൽ കയറാതെ പുറത്തേക്ക് ഓടി. ഓടിയെത്തിയ നാട്ടുകാരാണ് രമ്യയുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആ സമയത്തും ദീപക് ഈ പരിസരത്ത് ഉണ്ടായിരുന്നു. നാട്ടുകാർ നേമം പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തുമ്പോൾ രമ്യയുടെ വീട്ടിലായിരുന്നു ദീപക് ഉണ്ടായിരുന്നത്. ഈ സമയത്താണ് ഇയാൾ കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചത്.
രമ്യയുടെ വീടിന് സമീപത്ത് മറ്റ് വീടുകളുണ്ടെങ്കിലും അയൽക്കാരുമായി ഇവർക്ക് അധികം ബന്ധമുണ്ടായിരുന്നില്ല. രമ്യയും അമ്മയും അമ്മൂമ്മയുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. രമ്യയുടെ അമ്മ പെട്രോൾ പമ്പിലെ ജീവനക്കാരിയാണ്. രമ്യ വെള്ളായണിയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ്. സംഭവം നടക്കുന്ന സമയത്ത് മൂന്ന് പേരും വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. എട്ടരയോടെ റോഡിലേക്ക് ഇറങ്ങിയ രമ്യ ദീപകുമായി ഏറെ സംസാരിച്ചിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam