സ്വത്തിന്റെ ഉടമസ്ഥാവകാശം നല്‍കിയില്ല; കാമുകന്റെ സഹായത്തോടെ മാതാപിതാക്കളെ മകള്‍ വെട്ടിനുറുക്കി

By Web TeamFirst Published Mar 11, 2019, 10:04 PM IST
Highlights

കൊല നടന്ന ദിവസം രാത്രി യുവതി അച്ഛനും അമ്മയ്ക്കും ചായയില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി. ശേഷം ‌ കാമുകനെയും മറ്റു രണ്ട് സുഹൃത്തുക്കളെയും വീട്ടില്‍ വിളിച്ചു  വരുത്തി ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ദില്ലി: സ്വത്തിന്റെ ഉടമസ്ഥാവകാശം നല്‍കാത്തതിനെ തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ മാതാപിതാക്കളെ വെട്ടിനുറുക്കി ഓവുചാലില്‍ താഴ്ത്തി മകള്‍. ദില്ലിയിലെ പശ്ചിം വിഹാറിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് 26 കാരിയായ മകളെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് ദിവസങ്ങള്‍ക്ക് മുൻപാണ്  ഒരു സ്യൂട്ട്കേസ് ഓവുചാലില്‍ കാണപ്പെട്ടുവെന്ന വിവരം ദില്ലി പൊലീസിന് ലഭിക്കുന്നത്. ശേഷം നടത്തിയ അന്വേഷണത്തില്‍ ഇതൊരു സ്ത്രീയുടെ മൃതദേഹമാണെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ജഗീര്‍ കൗര്‍(47)എന്ന സ്ത്രീയുടെതാണ് ഈ മൃതദേഹമെന്നും ഇവരുടെ ഭര്‍ത്താവ് ഗുര്‍മീത് സിങിനെ കാണാനില്ലെന്നും പൊലീസ് കണ്ടെത്തുകയും ചെയ്തു.

പിറ്റേദിവസം ജഗീര്‍ കൗറിന്റെ മൃതദേഹം കണ്ടെത്തിയ ഓവുചാലിന് എതിര്‍ വശത്തായി ഗൂര്‍മീതിന്റെ മൃതദേഹവും സ്യൂട്ട്കേസിലാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ശേഷം ഇവരുടെ മകളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. 

മറുപടിയിലെ വൈരുദ്ധ്യമാണ് മകളെ സംശയിക്കാൻ ഇടയാക്കിയതെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, യുവതിയും കൂട്ടരും അന്നേ ദിവസം ഓവുചാലിന് സമീപം പോയിരുന്നതായി കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

കൊല നടന്ന ദിവസം രാത്രി യുവതി അച്ഛനും അമ്മയ്ക്കും ചായയില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി. ശേഷം ‌കാമുകനെയും മറ്റു രണ്ട് സുഹൃത്തുക്കളെയും വീട്ടില്‍ വിളിച്ചു വരുത്തി ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇരുവരുടെയും ശരീരങ്ങൾ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി ഓവു ചാലില്‍ തള്ളുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാമുകനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

click me!