
പത്തനംതിട്ട: തിരുവല്ലയിൽ കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ തള്ളി. ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്നു യുവാവ് പൊലീസിന് മൊഴി നൽകി. മണ്ണ് കടത്തുകാർ തമ്മിലെ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ജെസിബി ഡ്രൈവറായ തൃശ്ശൂർ മണ്ണുത്തി സ്വദേശി ശരതിനാണ് ക്രൂരമർദ്ദനമേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെ പായിപ്പാട് തിരുവല്ല റോഡിൽ വെച്ച് ശരത് സഞ്ചരിച്ചിരുന്ന കാർ ഗുണ്ടാസംഘം തടഞ്ഞുനിർത്തി. അതേ കാറിൽ പിന്നീട് യുവാവുമായി സംഘം കടന്നുകളഞ്ഞു. ക്രൂര മർദ്ദനത്തിനൊടുവിൽ പൊലീസ് പിടികൂടുമെന്നായപ്പോൾ പുലർച്ചെ കവിയൂർ മാകാട്ടി കവലയിലെ കടത്തിണ്ണയിൽ തള്ളി. ശരത്തിന്‍റെ കാർ അടിച്ചുതകർത്തു.
യുവാവിനെ വഴിയിൽ തള്ളി രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടസംഘത്തെ പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പൊലീസ് വാഹനം ഇടിച്ചുമാറ്റിയാണ് പ്രതികൾ മറ്റൊരു വാഹനത്തിൽ സ്ഥലംവിട്ടത്. ഗുണ്ടാസംഘത്തെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam