വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നത് 23കാരന്‍; ക്രൂരകൃത്യം വീട്ടുകാരില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച ശേഷം

By Web TeamFirst Published Jun 4, 2020, 10:37 AM IST
Highlights

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായത് 23കാരനായ യുവാവ്. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായത് 23കാരനായ യുവാവ്. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം എസ്പി അറിയിച്ചു. പെട്ടെന്നുള്ള ദേഷ്യത്തിൽ തലക്കടിച്ചു കൊന്നുവെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. ഗ്യാസ് തുറന്നുവിട്ടത് തെളിവു നശിപ്പിക്കാനാണെന്നും പ്രതി പറ‍ഞ്ഞു. അതേസമയം വീട്ടുകാരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തി. 

കുമരകം സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായ ബിലാല്‍. മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകള്‍ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. 

സാമ്പത്തിക ഇടപാടുകള്‍ ദമ്പതികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊടുക്കല്‍ വാങ്ങലുകളിലെ തര്‍ക്കമാകാം കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ദമ്പതികളുടെ വീട്ടില്‍ നിന്ന് പണവും രേഖകളും സ്വര്‍ണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവാവിനെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. 

ബിലാലിന്‍റെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകം നടത്തിയ ശേഷം മോഷ്ടിച്ച കാറുമായാണ് പ്രതി കടന്നത്. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് പൊലീന്‍റെ വിലയിരുത്തല്‍. മോഷണം പോയ കാര്‍ വൈക്കം വരെ എത്തിയതിന് തെളിവുണ്ട്. അതേസമയം, ഷീബ- സാലി ദമ്പതികളുടെ ദുബായിലുള്ള മകള്‍ ഷാനിയുടെ മൊഴി പൊലീസ് ഫോണിലൂടെ വിശദമായി രേഖപ്പെടുത്തി. കോട്ടയം എസ്പി ജയദേവിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

click me!