കൂട്ടുകാരന്‍റെ അമ്മയുടെ ചിത്രം മോർഫ് ചെയ്തു, വ്യാജ പ്രൊഫൈലിലൂടെ വിറ്റ് പണം സമ്പാദിച്ചു; യുവാവ് പിടിയില്‍

By Web TeamFirst Published Sep 4, 2021, 12:25 AM IST
Highlights

അപരിചിതരായ ആളുകളോട് സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ച ശേഷം പണം വാങ്ങി അവർക്ക് സ്ത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ നൽകി പണം വാങ്ങുകയായിരുന്നു.

കോട്ടയം: കോട്ടയം പാലായില്‍ വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വിൽപന നടത്തി പണം സമ്പാദിച്ച യുവാവ് പിടിയിൽ. വള്ളിച്ചിറ കച്ചേരിപ്പറമ്പിൽ ജെയ്മോനാണ് അറസ്റ്റിലായത്. സുഹൃത്തിന്‍റെ അമ്മയുടെ ചിത്രങ്ങളാണ് പ്രതി ഇത്തരത്തിൽ ദുരുപയോഗം ചെയ്തത്. ഇയാൾക്കെതിരെ നേരത്തേയും സമാനമായ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇരയായ സ്ത്രീയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകളുണ്ടാക്കിയായിരുന്നു ജെയ്മോന്‍റെ പ്രവൃത്തികൾ. ടെലിഗ്രാമും ഷെയർ ചാറ്റും ഇത്തരത്തിൽ ദുരുപയോഗം ചെയ്തു. സ്ത്രീയുടെ യഥാർഥ ചിത്രങ്ങൾ ഉപയോഗിച്ചിട്ടുള്ളതായിരുന്നു അക്കൗണ്ടുകൾ. വീട്ടമ്മ അറിയാതെ എടുത്ത ചിത്രങ്ങളാണ് ഇതിനായി ജയ്മോൻ ഉപയോഗിച്ചത്. 

പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു. അതിന് ശേഷം പണം വാങ്ങി അവർക്ക് സ്ത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ നൽകി. ഗൂഗിൾ പേ അക്കൗണ്ട് വഴിയായിരുന്നു പണമിടപാടുകൾ. ഇങ്ങനെ ജെയ്മോൻ ആറ് മാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപയാണ് സമ്പാദിച്ചത്. കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനും മദ്യപിക്കാനുമാണ് ഇയാൾ ഈ പണം ചെലവഴിച്ചത്.

വീട്ടമ്മയുടെ ഭർത്താവ് കേസ് നൽകിയതിനെ തുടർന്ന് ജെയ്മോൻ ഒളിവിൽ പോയിരുന്നു. ഒളിവിലായിരുന്ന സമയത്ത് പൊലീസിനെതിരെ ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഇയാൾ വ്യാജ പരാതികളും അയച്ചു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി തെങ്ങണയിലെ ബന്ധുവീട്ടിൽ നിന്നാണ് ജയ്മോനെ പിടികൂടിയത്. പ്രതിക്കെതിരെ കിടങ്ങൂർ പൊലീസ് സ്റ്റേഷനിലും സമാന കേസുണ്ട്. മുണ്ടക്കയത്ത് ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് മറ്റൊരു സ്ത്രീയുടെ ചിത്രം പകർത്താൻ പ്രതി ശ്രമിച്ചതായും പരാതിയുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!