പീഡനശ്രമം പരാജയപ്പെട്ടു; 16കാരിയായ ദളിത് പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച് യുവാക്കള്‍

By Web TeamFirst Published Feb 14, 2021, 1:10 PM IST
Highlights

വീടിന് പരിസരത്ത് നിന്ന് അക്രമികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ കിട്ടിയതോടെ പെണ്‍കുട്ടിയുടെ പിതാവ് യുവാക്കളുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞെന്ന് വ്യക്തമായതോടെയാണ് കുട്ടിയെ കൊല്ലാന്‍ യുവാക്കള്‍ ശ്രമിച്ചത്

പിലിഭിത്ത്: പീഡനശ്രമം പരാജയപ്പെട്ടതോടെ 16കാരിയായ ദളിത് പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞു. ഉത്തര്‍ പ്രദേശിലെ പിലിഭിത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് പിതാവ് കെട്ടിടത്തിന് സമീപം എത്തുകയും അക്രമികളെ തിരിച്ചറിയുകയും ചെയ്തതോടെയാണ് യുവാക്കള്‍ പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് താഴേക്ക് എറിഞ്ഞത്. വീടിന് സമീപത്ത് നിന്നാണ് പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് വലിച്ചിഴച്ചുകൊണ്ട് പോയത്.

അരവിന്ദ്, മഹേന്ദ്ര എന്നയാളുകളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ടെറസില്‍ നിന്നുള്ള വീഴ്ചയില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. എല്ലുകള്‍ പൊട്ടിയതിന് പുറമേ ആന്തരികമായ മുറിവുകളുണ്ടെന്നും പൊലീസ് വിശദമാക്കുന്നു. പുറത്ത് പോയ പെണ്‍കുട്ടിയെ കാണാതെ പിതാവ് തെരഞ്ഞെത്തുകയായിരുന്നു. വീടിന് പരിസരത്ത് നിന്ന് അക്രമികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ നിലത്തുകിടന്ന് കിട്ടിയതോടെയാണ് പെണ്‍കുട്ടിയുടെ പിതാവ് യുവാവിന്‍റെ വീട്ടിലേക്ക് എത്തിയത്.  ടെറസിലേക്ക് എത്തിച്ച പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടിയുടെ പിതാവ് സംഭവ സ്ഥലത്ത് എത്തുന്നത്.

യുവാക്കളെ പിതാവ് തിരിച്ചറിഞ്ഞെന്ന് മനസിലായതോടെ ഇവര്‍ പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് താഴേയ്ക്ക് തള്ളിയിടുകയായിരുന്നു. പെണ്‍കുട്ടിയെ നോക്കാനായി പോയ സമയത്ത് യുവാക്കള്‍ ടെറസില്‍ നിന്ന്  രക്ഷപ്പെടുകയായിരുന്നു. നിലത്തുവീണ് ഗുരുതര പരിക്കേറ്റെങ്ങിലും ബോധം നഷ്ടമാകാതിരുന്ന പെണ്‍കുട്ടി സംഭവത്തേക്കുറിച്ച് പിതാവിനോട് പറയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലാക്കി എത്തിയ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ വകുപ്പ് അടക്കം ചേര്‍ത്താണ് അക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വിശദമാക്കി. 

click me!