
കോട്ടയം: ഒരേസമയം നിരവധി സ്ത്രീകളെ വശീകരിച്ച് പീഡിപ്പിച്ചുകൊണ്ടിരുന്നയാൾ കോട്ടയത്ത് പിടിയിൽ. കോട്ടയം അരീപ്പറമ്പ് സ്വദേശി ഹരി എന്ന പ്രദീപ് കുമാറാണ് ഏറ്റുമാനൂർ പൊലീസിന്റെ പിടിയിലായത്. നഗ്ന ചിത്രങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് പ്രദീപ് കുമാറെന്ന കുപ്രസിദ്ധ ഹണീ ട്രാപ്പറിലേക്ക് ഏറ്റുമാനൂർ പൊലീസിനെ എത്തിച്ചത്. ഏറെ നാളായി നിരീക്ഷണത്തിലായിരുന്ന പ്രദീപിന്റെ ലാപ്ടോപ് പിടിച്ചെടുത്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഇയാളുമായി അടുപ്പം പുലർത്തിയിരുന്ന അൻപതിൽ അധികം വീട്ടമ്മമാരുടെ നഗ്ന ചിത്രങ്ങളാണ് വാപ്ടോപ്പിൽ നിന്ന് പിടിച്ചെടുത്തത്. ഇവരിൽ പലരും ഇയാളുടെ കെണിയിൽപ്പെട്ട് നിരന്തര പീഡനത്തിന് ഇരയായതായെന്ന് പൊലീസ് പറയുന്നു. താല്പര്യം തോന്നുന്ന സ്ത്രീകളെ വളരെ യാദൃശ്ചികമായെന്ന വണ്ണം പരിചയപ്പെടുകയും സാവധാനം മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കും.
സൗഹൃദം സ്ഥാപിച്ച് അവരുടെ കുടുംബ പ്രശ്നങ്ങള്‍ തന്ത്രപൂര്‍വ്വം മനസ്സിലാക്കും. ഇതോടൊപ്പം വീട്ടമ്മമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് മറ്റു സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടെന്നു ബോധ്യപ്പെടുത്താനായുള്ള കരുനീക്കം തുടങ്ങും. ഇതിനായി മറ്റു പല സ്ത്രീകളുടെയും പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഭാര്യയ്ക്ക് അയച്ചു നൽകി വിശ്വാസ്യത ആർജ്ജിക്കും. പതിയെ ഭര്‍ത്താവുമായി അകലുന്ന കുടുംബിനികൾ ഇയാളുമായി കൂടുതൽ അടുക്കും.
ഈ അവസ്ഥ മുതലെടുത്ത് ഇയാള്‍ വീഡിയോ ചാറ്റിനു ക്ഷണിക്കുകയും തന്ത്രപൂര്‍വ്വം ഫോട്ടോകള്‍ കരസ്ഥമാക്കുകയും ചെയ്യും. ഈ ഫോട്ടോകള്‍ മോർഫ് ചെയ്ത് നഗ്ന ഫോട്ടോകള്‍ ആക്കുന്നു. പിന്നീട് ഈ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്റെ ഇംഗിതങ്ങൾക്ക് ഇരയാക്കുന്നതാണ് ഇയാളുടെ രീതി. ഇയാളുടെ കെണിയിൽ കൂടുതൽ വീട്ടമ്മമാർ പെട്ടിട്ടുണ്ടാവുമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഏറ്റുമാനൂർ കോടതി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി ഉടൻ കസ്റ്റഡിയിൽ വാങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam