
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. കൂടെ മുറിയെടുത്ത പ്രവീണ്‍ ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പരവൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് കൊണ്ടുപോയി. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീൺ പൊലീസിനോട് സമ്മതിച്ചു. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം (Murder). യുവതിയുടെ മൃദദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 107 ആം നമ്പർ മുറിൽ ഒരു സ്ത്രീ മരിച്ചതായി ഹോട്ടൽ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോൾ എത്തുകയായിരുന്നു. ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മുറി തുറന്നു. കട്ടിലിലായിരുന്നു 24കാരിയായ ഗായത്രിയുടെ മൃതദേഹം. മൽപിടുത്തിന്റെ ലക്ഷണങ്ങൾ ഒന്നും മുറിയിൽ ഉണ്ടായിരുന്നില്ല. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നാണ് സംശയം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീരണക്കാവ് സ്വദേശിയായ ഗായത്രിയെ കാണാനില്ലെന്ന് ഇന്നലെ കാട്ടാക്കട പൊലീസിന് പരാതി ലഭിച്ചിരുന്നു
ഇന്നലെ രാവിലെ പത്ത് മണിയോടെ പ്രവീണാണ് മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് പൊലീസ് പറയുന്നത്. വൈകീട്ട് അഞ്ചരയോടെ പ്രവീൺ പുറത്തേക്ക് പോയെങ്കിലും തിരിച്ചു വന്നില്ല. കൊല്ലം പരവൂർ സ്റ്റേഷനിൽ കീഴടങ്ങിയ പ്രവീണിനെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപതാകമെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരാരയിരുന്നു ഇരുവരും. എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. കഴിഞ്ഞ ദിവസം പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്ക് സ്ഥലം മാറ്റിയിരുന്നു.
വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന് പ്രവീണിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീണ്‍ തന്നെയാണ് ഇന്നലെ ഗായത്രിയുടെ മരണവിവരം വിളിച്ച് അറിയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവ സ്ഥലത്ത് സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത പൊലീസ് സംഘം പരിശോധന നടത്തി. ഫോറൻസിക് സംഘവും പരിശോധന നടത്തി. ദിവസങ്ങൾക്ക് മുമ്പ് നഗരത്തിലെ ലോഡ്ജിലെ റിസപ്ക്ഷനിസ്റ്റിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയതിൻ്റെ ഞെട്ടൽ മാറും മുമ്പാണ് മറ്റൊരു ലോഡ്ജിലെ ദുരൂഹമരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam