
മംഗളൂരു: കർണാടക സുള്ള്യ ബെല്ലാരെയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടു പേര്‍ പ്രവീണിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മംഗളൂരു യുവമോർച്ച ജില്ലാ സെക്രട്ടറിയായ നെട്ടാരു സ്വദേശി പ്രവീണ്‍ (32) ആണ് കൊല്ലപ്പെട്ടത്. ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്‍റെ ഉടമയായ പ്രവീണ്‍ ഇന്നലെ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗ്ലൂരുവിൽ മുൻപ് നടന്ന മറ്റൊരു കൊലപാതകത്തിന്‍റെ പ്രതികാരമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കടബ, സുള്ള്യ, പുത്തൂരു താലൂക്കുകളിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
പട്ടാമ്പിയിലെ ഗൃഹനാഥന്‍റെ കൊലപാതകം, ഒരാള്‍ അറസ്റ്റില്‍; വിവാഹത്തിന്‍റെ പേരില്‍ പണംതട്ടിയത് വൈരാഗ്യമായി
പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്‍റെ വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. ഫസ്‌നയെ വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് കുട്ടകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു എന്നും പൊലീസ് പറയുന്നു..
മൈസൂര്‍ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച ശേഷമാണ്. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്‍റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറിൽ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു. (കൂടുതല്‍ വായിക്കാം...)
Read Also; യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam