സൂംബ പഠിക്കാനെത്തുന്ന സ്ത്രീകളെ ചതിക്കുഴിയില്‍പ്പെടുത്തി ഭീഷണിപ്പെടുത്തുന്ന പരിശീലകൻ അറസ്റ്റിൽ

By Web TeamFirst Published Apr 21, 2021, 1:12 AM IST
Highlights

തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവാണ് സൈബർ പൊലീസിന്‍റെ പിടിയിലായത്. ഇയാൾ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. സനുവിന്‍റെ പക്കൽ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്ക്കും പിടിച്ചെടുത്തു.

തിരുവനന്തപുരം: സൂംബാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുന്ന പരിശീലകൻ അറസ്റ്റിൽ. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവാണ് സൈബർ പൊലീസിന്‍റെ പിടിയിലായത്. ഇയാൾ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. സനുവിന്‍റെ പക്കൽ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്ക്കും പിടിച്ചെടുത്തു.

സൂംബാ പരിശീലനത്തിന്‍റെ മറവിൽ നടന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് തലസ്ഥാനത്ത് നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി കൃഷി വകുപ്പിൽ ക്ലാർക്കായി ജോലിയുളള ഇയാൾ പാർട്ട്‌ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്. 

പരിശീലനത്തിനെത്തിയിരുന്ന സ്ത്രീകളെയാണ് പ്രധാനമായും ഇയാൾ വലയിൽ വീഴ്ത്തിയിരുന്നത്. പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളിൽ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് പതിവ്. ഇരയാക്കപ്പെട്ട ഒരു സ്ത്രീ നൽകിയ പരാതിയിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

വലയിലാക്കുന്ന പെൺകുട്ടികളെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലിസ് പറയുന്നു. സനുവിന്‍റെ കാഞ്ഞിരംപാറയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നഗ്നചിത്രങ്ങൾ കോപ്പി ചെയ്ത നിരവധി ഹാർഡ് ഡിസ്ക്കുകൾ പൊലിസ് കണ്ടെത്തി.

തലസ്ഥാനത്തെ പ്രമുഖരുൾപ്പെടെ നിരവധി സ്ത്രീകൾ ഇയാളുടെ കെണിയിൽപെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ പേർ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിച്ചു വരികയാണ്. സനു വിവാഹമോചിതനാണ്. മൂന്ന് കുട്ടികളുമുണ്ട്.

click me!