അറിയുക, നമ്മുടെ ചിത്രശലഭങ്ങള്‍ വംശനാശഭീഷണിയില്‍!

By Prince PangadanFirst Published Jun 2, 2022, 7:31 PM IST
Highlights

 കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതിയിലെ നൈട്രജന്റെ ഉയര്‍ന്ന തോതിലുള്ള അളവ് എന്നിവയെല്ലാം ചിത്രശലഭങ്ങള്‍ ഇല്ലാതാകാന്‍ കാരണമാകുന്നു. കൃഷിയുടെ ഉപോത്പന്നമായും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴും ഉണ്ടാകുന്ന നൈട്രജന്‍ സാന്നിധ്യം ചിത്രശലഭങ്ങള്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്ന സസ്യങ്ങളുടെ നിലനില്‍പ്പിനെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്- പ്രിന്‍സ് പാങ്ങാടന്‍ എഴുതുന്നു 

ഇന്ത്യയിലാകട്ടെ മൊത്തത്തില്‍ കാണപ്പെടുന്ന ചിത്രശലഭ, പ്രാണിവര്‍ഗ്ഗങ്ങളുടെ 35 ശതമാനവും ഹിമാലയന്‍ മേഖലയിലാണ്. കാലാവസ്ഥാവ്യതിയാനം മൂലം ഇവയില്‍ മിക്കതും അവരുടെ സ്വാഭാവിക ആവാസ സ്ഥലം വിട്ട് ഉയര്‍ന്ന മേഖലകളിലേക്ക് മാറിയതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

 

 

വിലാസിനി,
തകരമുത്തി,
നീലക്കുടുക്ക,
പുള്ളിക്കുറുന്പന്‍,
കറുപ്പന്‍,
തരുട്ടന്‍,
രന്തനീലി,
തീച്ചിറകന്‍...

എന്തെല്ലാം പേരുകളാണ് നമ്മുടെ ചിത്രശലഭങ്ങള്‍ക്ക്. മാത്രവുമല്ല, പൂമ്പാറ്റ, പക്കി, പൂത്തുമ്പി എന്നിങ്ങനെ വേറെയും പ്രാദേശിക പേരുകള്‍. 

അങ്ങനെ നിറയെ സുന്ദരന്‍ പേരുകളുള്ള ജീവികളാണ് ചിത്രശലഭങ്ങള്‍. കുട്ടികളുടെ കൂട്ടുകാരാണ് ചിത്രശലഭങ്ങള്‍. അത് ലോകത്ത് എല്ലായിടത്തും അങ്ങനെതന്നെയാണ് താനും. കുട്ടിക്കാലത്ത് സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ നിറയെ വെറുതെ കിടക്കുന്ന പറമ്പുകളുണ്ടായിരുന്നു. അവിടെയെല്ലാം കാട്ടുചെടികള്‍ നിറഞ്ഞ് വളര്‍ന്നിരുന്നു. നല്ല നീലപ്പൂക്കളുണ്ടാകുന്ന ചെടികള്‍ തഴച്ചു വളര്‍ന്ന് കിടന്നിരുന്ന അവിടങ്ങളില്‍ നിറയെ പൂമ്പാറ്റകളുണ്ടായിരുന്നു. ഇപ്പോള്‍ ആ വഴിയിലൊക്കെ പൂമ്പാറ്റകളുണ്ടോയെന്ന് അറിയില്ല. ഇനിയൊരിക്കല്‍ നാട്ടില്‍ പോവുമ്പോള്‍ അവിടെ വരെ കുട്ടികളുമായി പോയി നോക്കണം. പണ്ടത്തെപ്പോലെ പൂമ്പാറ്റകള്‍ അവിടെ അവശേഷിക്കുന്നുണ്ടോയെന്ന്.

എന്നാല്‍ ഇപ്പോള്‍ ബ്രിട്ടനില്‍ വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമായ ഒന്നല്ല. ബ്രിട്ടണില്‍ നിലവിലുള്ള 58 സ്പീഷിസ് ചിത്രശലഭങ്ങളില്‍ 24 എണ്ണവും ഉടന്‍ ഇല്ലാതാകും. ബ്രിട്ടനില്‍ പ്രാണികളെക്കുറിച്ച് കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ നടത്തിയ സര്‍വേകളിലെ ഏറ്റവും പേടിപ്പെടുത്തുന്ന കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത് കേവലം ചിത്രശലഭങ്ങളുടെ മാത്രം ഇല്ലാതാകലല്ല, മറിച്ച് പരിസ്ഥിതിയും പ്രകൃതിയും തന്നെ മുന്‍പുണ്ടായിരുന്ന സംതുലിതാവസ്ഥയില്‍ നിന്ന് ഇല്ലാതാകുന്നു എന്നതിന്റെ സൂചനയാണ്. യൂറോപ്പില്‍ തന്നെ ചിത്രശലങ്ങളുടെ എണ്ണത്തില്‍ ഏറ്റവും അധികം കുറവു സംഭവിക്കുന്ന രാജ്യമാണ് ബ്രിട്ടന്‍.

ബ്രിട്ടനില്‍ മാത്രമല്ല പ്രശ്‌നം. ലോകത്ത് എല്ലായിടത്തെയും അവസ്ഥ ഏതാണ്ട് ഇതു തന്നെയാണ്. ബ്രിട്ടനില്‍ കണ്ടെത്തിയിട്ടുള്ള ചിത്രശലഭങ്ങളില്‍ അഞ്ചില്‍ രണ്ടും ഇപ്പോഴേ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടവയാണ്. പലതും ഇല്ലാതെയായി. പലതും വംശനാശത്തിന്റെ വക്കിലും. വംശനാശ ഭീഷണി നേരിടുന്ന 62 ഇനങ്ങളില്‍ 4 എണ്ണം ഇപ്പോള്‍ തന്നെ പ്രാദേശികമായി ഇല്ലാതായിക്കഴിഞ്ഞു. ശേഷിക്കുന്ന 58 എണ്ണത്തില്‍ 24 എണ്ണം (അതായത് 41 ശതമാനം) വംശനാശ ഭീഷണിയിലാണ്. ബ്രിട്ടീഷ് നാട്ടിന്‍പുറങ്ങളില്‍ സ്ഥിരമായി കണ്ടുവന്നിരുന്ന ചിലവയും ഇക്കൂട്ടത്തില്‍പ്പെടുന്നുവെന്നതാണ് അവിടെ എത്രമാത്രം പരിസ്ഥിതി നാശം സംഭവിച്ചു കഴിഞ്ഞുവെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതിയിലെ നൈട്രജന്റെ ഉയര്‍ന്ന തോതിലുള്ള അളവ് എന്നിവയെല്ലാം ചിത്രശലഭങ്ങള്‍ ഇല്ലാതാകാന്‍ കാരണമാകുന്നു. കൃഷിയുടെ ഉപോത്പന്നമായും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴും ഉണ്ടാകുന്ന നൈട്രജന്‍ സാന്നിധ്യം ചിത്രശലഭങ്ങള്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്ന സസ്യങ്ങളുടെ നിലനില്‍പ്പിനെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്.

കൃഷിക്ക്, വനവത്കരണത്തിന്, നഗര നിര്‍മ്മിതിക്ക് എല്ലാം സ്ഥലം  മാറ്റിവെക്കുന്നത് പോലെ ചിത്രശലഭങ്ങള്‍ക്കും പ്രകൃതിയില്‍ സ്ഥലം മാറ്റിവെക്കേണ്ടതുണ്ടെന്ന ചര്‍ച്ച ബ്രിട്ടനില്‍ ഉയര്‍ന്നു വരുന്നുണ്ട്.

ഇന്ത്യയിലാകട്ടെ മൊത്തത്തില്‍ കാണപ്പെടുന്ന ചിത്രശലഭ, പ്രാണിവര്‍ഗ്ഗങ്ങളുടെ 35 ശതമാനവും ഹിമാലയന്‍ മേഖലയിലാണ്. കാലാവസ്ഥാവ്യതിയാനം മൂലം ഇവയില്‍ മിക്കതും അവരുടെ സ്വാഭാവിക ആവാസ സ്ഥലം വിട്ട് ഉയര്‍ന്ന മേഖലകളിലേക്ക് മാറിയതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെറ സഹകരണത്തോടെ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (ZSI) നടത്തിയ സര്‍വേയില്‍ കുറഞ്ഞത് 49 ഇനം ചിത്രശലഭങ്ങളോ പ്രാണികളോ 1000 മീറ്ററോളം ഉയരത്തിലേക്ക് താമസം മാറ്റിയെന്നാണ് കണ്ടെത്തല്‍.

തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിലാണ് ഏറ്റവും അധികം സ്പീഷിസ് ചിത്രശലഭങ്ങള്‍ ഉള്ളത്. 3700 സ്പീഷിസ് ചിത്രശലഭങ്ങള്‍ പെറുവിലുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗികമായി രേഖപ്പെടുത്താത്തവ കൂടി കൂട്ടിയാല്‍ ആ എണ്ണം 4000 ആകും. അനുയോജ്യമായ കാലാവസ്ഥയും പരിസ്ഥിതിയുമാണ് പെറുവിനെ പൂമ്പാറ്റകളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. 1500 ഇനം പൂമ്പാറ്റകളെയാണ് ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ളത്. നമ്മുടെ കൊച്ചു കേരളത്തില്‍ 326 ഇനം പൂമ്പാറ്റകളുമുണ്ട്.

click me!