BTS : വാർത്താ ഭൂകമ്പത്തിലും ബി ടി എസ് പിന്നോട്ടില്ല, ഹിറ്റ് ചാർട്ടിൽ കുതിപ്പ് തുടരുന്നു

By P R VandanaFirst Published Jun 22, 2022, 5:39 PM IST
Highlights

അത്ര കരുതല്‍ എടുത്താലും ഇല്ലെങ്കിലും ആരാധകരുടെ പ്രിയത്തില്‍ അടുത്തൊന്നും ബിടിഎസിന് ഇടിവ് തട്ടില്ലെന്ന് ഉറപ്പാക്കുന്നതാണ് പുതിയ ആല്‍ബത്തിന് കിട്ടുന്ന ജനപ്രിയത. പുറത്തിറങ്ങി ഒരാഴ്ചക്കകം ഏറ്റവും അധികം വില്‍പന നടന്ന ആല്‍ബമായിക്കഴിഞ്ഞു, പ്രൂഫ്. ഒരാഴ്ചയില്‍ വിറ്റുപോയത് 27 ലക്ഷം ആല്‍ബം.

ബിടിഎസും ആര്‍മിയും അവരുടെ പരസ്പരബന്ധവും. ഗായകസംഘത്തിന്റെ  ഇടവേളയെടുക്കല്‍ വാര്‍ത്തകളില്‍ നിന്ന് പതുക്കെ മാഞ്ഞ്തുടങ്ങുമ്പോാഴും ഒറ്റക്കുള്ള പാട്ടുകള്‍ വന്നുതുടങ്ങുമ്പോഴും അതിന്നപ്പുറം കാലങ്ങള്‍ കഴിഞ്ഞാലും അങ്ങനെയൊന്ന് വിനോദലോകത്തിന്റെ ചരിത്രത്തില്‍ വേറെയുണ്ടാവില്ല. ഉറപ്പ്.

 

 

ഒരു ഇടവേളയെടുക്കുകയാണെന്ന് ബിടിഎസ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ വാര്‍ത്തയുണ്ടാക്കിയ ഞെട്ടല്‍ തീര്‍ന്നിട്ടില്ല. ഓഹരിവിപണിയില്‍, ഫാഷന്‍ വിപണിയില്‍ ആഗോള സംഗീതവിപണിയില്‍ എല്ലാം പ്രഖ്യാപനമുണ്ടാക്കിയ ചലനങ്ങളുടെ പ്രകമ്പനങ്ങള്‍ തുടരുന്നു. ഏഴുപേരും സ്വന്തം നിലക്ക് ഇറക്കുന്ന സംഗീതത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍, ഇതിനിടയില്‍ അവരുടെ, ഏഴ് പേരും ഒന്നിച്ചും അല്ലാതെയും, നിരവധി അഭിമുഖങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമാണ്. തീര്‍ന്നില്ല, ഈ ബഹളങ്ങള്‍ക്കിടയിലും അവരുടെ ഒടുവിലത്തെ ആല്‍ബം വമ്പന്‍ ഹിറ്റായി മാറുകയാണ്. ഒപ്പം സോഷ്യല്‍ മീഡിയാ ആരാധകരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. 

ഭാവിപരിപാടികളെ കുറിച്ച് അറിയാനും സ്വകാര്യവിശേഷങ്ങള്‍ അറിയാനും ലക്ഷക്കണക്കിന് ആരാധകരാണ് കാത്തിരിക്കുന്നത്. ആര്‍എം, ഷുഗ, ജെ ഹോപ്, വി, ജംഗൂക്, ജിന്‍, ജിമിന്‍ ഏഴംഗസംഘം ആരാധകരുടെ കാഴ്ചപ്പുറത്ത് നിന്ന് മായാതിരിക്കാന്‍ അവരുടെ കമ്പനി BIG HIT MUSIC-ഉം HYBE-ഉം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

അത്ര കരുതല്‍ എടുത്താലും ഇല്ലെങ്കിലും ആരാധകരുടെ പ്രിയത്തില്‍ അടുത്തൊന്നും ബിടിഎസിന് ഇടിവ് തട്ടില്ലെന്ന് ഉറപ്പാക്കുന്നതാണ് പുതിയ ആല്‍ബത്തിന് കിട്ടുന്ന ജനപ്രിയത. പുറത്തിറങ്ങി ഒരാഴ്ചക്കകം ഏറ്റവും അധികം വില്‍പന നടന്ന ആല്‍ബമായിക്കഴിഞ്ഞു, പ്രൂഫ്. ഒരാഴ്ചയില്‍ വിറ്റുപോയത് 27 ലക്ഷം ആല്‍ബം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബിടിഎസ് ഇറക്കിയ ആല്‍ബമാണ് പ്രൂഫ്. YET TO COME എന്ന പാട്ടോടെ വരവറിയിച്ചെത്തിയ ആല്‍ബത്തില്‍ 2013-ല്‍ ബാന്‍ഡ് അരങ്ങേറിയതു മുതല്‍ക്കുള്ള മികച്ച ഗാനങ്ങളുണ്ട്. മൂന്ന് സിഡികളിലായി റിലീസ് ചെയ്തതും ചെയ്യാത്തതുമായ 48 പാട്ടുകള്‍. 

 

 

Yet to comeന് പുറമെ RUN BTS, FOR YOUTH എന്നിവയും പുതിയ പാട്ടുകളാണ്. മൂന്ന് പുതിയ പാട്ടും ബില്‍ബോര്‍ഡ് പട്ടികയില്‍. രണ്ടാമത്തെ ആഴ്ചയും YET TO COME ഒന്നാംസ്ഥാനത്ത് തുടരുന്നു. RUN BTS രണ്ടാംസ്ഥാനത്തുണ്ട്. അഞ്ചാമതാണ് FOR YOUTH. ബിടിഎസിന്റെ  ആഗോളപ്രീതിക്ക് ഇതില്‍പരം പുതിയ സാക്ഷ്യം എന്ത് വേണം? 

ബിടിഎസിന്റെ ഏറ്റവും വലിയ ശക്തി ആരാധകപിന്തുണയാണ്. രാജ്യമോ ഭാഷയോ സംസ്‌കാരമോ വേര്‍തിരിവുകള്‍ തീര്‍ക്കാത്ത വന്‍ജനസഞ്ചയമാണത്. കേരളത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതലുണ്ട് അത്. ബിടിഎസ് എന്നത്  ജീവവായുവായി കൊണ്ടുനടക്കുന്ന കോടിക്കണക്കിന് പേരില്‍ യുവജനത മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. പെണ്‍കുട്ടികള്‍ മാത്രമാണ് ചുള്ളന്‍ ചെക്കന്‍മാരുടെ പാട്ടില്‍ ഹരം കൊള്ളുന്നതെന്നും വിചാരിക്കരുത്. ലോക്ഡൗണ്‍ കാലത്തെ മടുപ്പില്‍ കുളിര്‍തെന്നലായി ബിടിഎസ് ലോകമെമ്പാടും പടര്‍ന്നപ്പോള്‍ കൊറിയന്‍ പിള്ളേര്‍ക്ക് ഹൃദയം കൊടുത്തവരില്‍ ആബാലവൃദ്ധം ജനങ്ങളുമുണ്ട്. 

THE  MOST BEAUTIFUL MOMENT IN LIFE എന്ന ആല്‍ബത്തിലെ I NEED U ആയിരുന്നു ബിടിഎസിന്റെ ആദ്യഹിറ്റ്. അന്ന് അവരുടെ കൂടെ കൂടിയവരാരും പിന്നെ വേറെ തിരിഞ്ഞുനോക്കിയില്ല. ഓരോ ദിവസം കഴിയുന്തോറും ഓരോ പുതിയ പാട്ടിറങ്ങുമ്പോഴും കേള്‍വിക്കാരുടെയും ആരാധകരുടേയും എണ്ണം കൂടിക്കൂടി വന്നു. സാമൂഹികമാധ്യമങ്ങളിലെ കണക്കുകള്‍ മാത്രം മതി ഉദാഹരിക്കാന്‍. ട്വിറ്ററില്‍, ബി.ടി.എസ് ഹാന്‍ഡിലിനെ പിന്തുടരുന്നത് 464 ലക്ഷം പേരാണ്. ബി.ടി.എസ് ഒഫീഷ്യല്‍ പേജിനുള്ളത്  3.98 കോടി ഫോളോവേഴ്‌സ്, ഇന്‍സ്റ്റഗ്രാമില്‍ 6.54 കോടി, യൂട്യൂബില്‍ 6.83 കോടി. എങ്ങനെയുണ്ട്? 

ബിടിഎസ് ആര്‍മിയുടെ പല പേരിലുള്ള പല ഗ്രൂപ്പുകളും പേജുകളും കൂടി ഉണ്ടെന്ന് ഓര്‍ക്കണം. ആരാധകര്‍ എന്ന ഏറ്റവും വലിയ ശക്തിയെ കുറിച്ച് ബിടിഎസും ബോധവാന്‍മാരാണ്. എപ്പോഴും ആര്‍മിയെ പറ്റി പറഞ്ഞും പാട്ടുകള്‍ക്കിടയിലും ആല്‍ബങ്ങളുടെ വീഡിയോകളിലും എല്ലാം ആര്‍മിയെ അംഗീകരിച്ചും ഓര്‍മിച്ചും തന്നെയാണ് എപ്പോഴും ഏഴംഗസംഘം മുന്നോട്ട് പോയത്. ഇടക്ക് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ എന്‍ഗേജ്‌മെന്റ് നടത്തിയതിനും സംഘം മുന്നിലുണ്ടായിരുന്നു.   ഇപ്പോഴും വാര്‍ത്തയും വര്‍ത്തമാനങ്ങളുമായി സാമൂഹികമാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുന്നതും അതുകൊണ്ടു തന്നെ. 

ആദ്യം പറഞ്ഞപോലെ കൊവിഡ് വ്യാപനവും അടച്ചിടലും കാരണം ആശ നഷ്ടപ്പെട്ട് മുഷിഞ്ഞിരുന്നവരുടെ ഇടയിലേക്കാണ് പ്രതീക്ഷയുടേയും പോസിറ്റിവിറ്റിയുടേയും സന്ദേശവും ഊര്‍ജവും പകരുന്ന ഗാനങ്ങളും സംഗീതവുമായി ബിടിഎസ് പടര്‍ന്നു കയറിയത്. അവരുടെ വരികള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതായിരുന്നു. എല്ലാവരുടെയും പ്രശ്‌നങ്ങളെയും പറ്റിയായിരുന്നു. ഏകാന്തതയും മുഷിപ്പും ഉണ്ടാക്കുന്ന മാനസികസമ്മര്‍ദങ്ങളെ കുറിച്ച് അവര്‍ തുറന്നു പാടി. സാന്ത്വനത്തിന്റേയും സൗഹൃദത്തിന്റേയും കൈ പിടിച്ച് മുന്നേറണമെന്ന് പാട്ടിലൂടെ ഓര്‍മിപ്പിച്ചു. അങ്ങനെയാണ് അവര്‍ ഏഴുപേര്‍ക്കും ഹൃദയം കൊടുത്ത് കാണാക്കൈ പിടിച്ച് നടക്കാന്‍ ലക്ഷങ്ങള്‍ തീരുമാനിച്ചത്. 

ഏഴുപേരും കൂടി ഒരുമിച്ചെത്തുന്നതില്‍ ചെറിയ ഇടവേള എന്ന തീരുമാനം ലക്ഷങ്ങളുടെ കണ്ണുനനച്ചത് വെറുതെയല്ല. അവര്‍ ഓരോരുത്തരും എല്ലാവരുടേതുമായിരുന്നു. അവര്‍ക്കും അതങ്ങനെ തന്നെയായിരുന്നു. അല്ലെങ്കില്‍ അവര്‍ക്കിങ്ങനെ ലോകത്തോട് പറയാന്‍ പറ്റുമായിരുന്നോ? 

''നിങ്ങള്‍ ആരാണ് എന്നത് കാര്യമാക്കേണ്ട. നിങ്ങള്‍ ആരായാലും, എവിടെ നിന്നായാലും, തൊലിയുടെ  നിറം എന്തായാലും, ലിംഗം എന്തായാലും, ആയിക്കോട്ടെ. നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിക്കൂ. നിങ്ങളുടെ കഥ എന്നോട് പറയൂ, എനിക്ക് നിങ്ങളുടെ ശബ്ദം കേള്‍ക്കണം''  

ബിടിഎസും ആര്‍മിയും അവരുടെ പരസ്പരബന്ധവും. ഗായകസംഘത്തിന്റെ  ഇടവേളയെടുക്കല്‍ വാര്‍ത്തകളില്‍ നിന്ന് പതുക്കെ മാഞ്ഞ്തുടങ്ങുമ്പോാഴും ഒറ്റക്കുള്ള പാട്ടുകള്‍ വന്നുതുടങ്ങുമ്പോഴും അതിന്നപ്പുറം കാലങ്ങള്‍ കഴിഞ്ഞാലും അങ്ങനെയൊന്ന് വിനോദലോകത്തിന്റെ ചരിത്രത്തില്‍ വേറെയുണ്ടാവില്ല. ഉറപ്പ്.

click me!