Latest Videos

വധുവിനെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന മാർക്കറ്റ്, വിലയിലെ ഏറ്റക്കുറച്ചിലിന് അടിസ്ഥാനം ഇത്

By Web TeamFirst Published Aug 28, 2023, 6:49 PM IST
Highlights

വധുവിനെ തെരഞ്ഞെടുക്കുക മാത്രമല്ല, ആളുകൾ ഒരുമിച്ച് കൂടി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ആഘോഷിക്കുകയും ഒക്കെ ചെയ്യുന്നു. ഇത് 'ജിപ്‌സി ബ്രൈഡ് മാർക്കറ്റ്' എന്നും അറിയപ്പെടുന്നു.

പലതരത്തിലുള്ള മാർക്കറ്റുകളെ കുറിച്ചും നാം കേട്ടിട്ടുണ്ടാകും. എന്നാൽ, വധുവിനെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന മാർക്കറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു സ്ഥലമുണ്ട്. ബൾഗേറിയയിലെ സ്റ്റാറ സഗോറയാണ് ആ സ്ഥലം. ദരിദ്ര കുടുംബങ്ങളിൽ ഉള്ളവർ അവരുടെ പെൺമക്കൾക്ക് സാമ്പത്തികമായി ഭേദമുള്ള വിവാഹങ്ങൾ നടക്കുന്നതിന് വേണ്ടിയാണ് അവരെയും കൊണ്ട് ഈ മാർക്കറ്റിൽ എത്തുന്നത്. 

ഓർത്തഡോക്സ് ക്രിസ്ത്യൻ നോമ്പിന്റെ ആദ്യ ശനിയാഴ്ചയാണ് ബൾ​ഗേറിയയിലെ സ്റ്റാറ സ​ഗോറ പട്ടണത്തിൽ മനോഹരമായ വസ്ത്രം ധരിച്ച്, ഒരുങ്ങി വരുന്ന യുവതികളെ കാണാൻ സാധിക്കുക. അവർ നല്ലനല്ല വസ്ത്രങ്ങൾ ധരിക്കുകയും നന്നായി അണിഞ്ഞൊരുങ്ങുകയും ഒക്കെ ചെയ്യുന്നു. അവിടെ വച്ച് തങ്ങളുടെ മക്കൾക്ക് അനുയോജ്യനായ സാമ്പത്തികമായി നല്ല നിലയിലുള്ള ഒരു വരനെ കിട്ടും എന്നാണ് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നത്. പിന്നെ, നല്ല വില നൽകുന്നവർക്ക് വധുവായി മകളെ നൽകുന്നു.  

പരമ്പരാഗതമായി ചെമ്പുപണിക്കാരായി ഉപജീവനം കഴിക്കുന്ന Kalaidzhis സമുദായത്തിൽ പെട്ടവരാണ് ഇങ്ങനെ സ്വന്തം മക്കളെ വിവാഹം ചെയ്ത് നൽകുന്നത്. ജിപ്സി ജീവിതം നയിക്കുന്നവരാണ് ഇവർ എന്നും പറയുന്നു. വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ട് അറിയപ്പെടുന്ന സമുദായമാണ് ഇത്. മാർക്കറ്റിൽ മേളയിൽ പങ്കെടുക്കാൻ എത്തുന്ന പുരുഷന്മാർ ഈ യുവതികളിൽ നിന്നും ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാനായി തെരഞ്ഞെടുക്കുന്നു. വധുവിനെ തെരഞ്ഞെടുക്കുക മാത്രമല്ല, ആളുകൾ ഒരുമിച്ച് കൂടി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ആഘോഷിക്കുകയും ഒക്കെ ചെയ്യുന്നു. ഇത് 'ജിപ്‌സി ബ്രൈഡ് മാർക്കറ്റ്' എന്നും അറിയപ്പെടുന്നു.

സമുദായത്തിന്റെ ആചാരങ്ങളിൽ പങ്കെടുക്കാൻ മാത്രം തങ്ങളുടെ പെൺമക്കൾ വളർന്നു എന്ന അഭിമാനത്തോടെയാണ് യുവതികളുടെ അമ്മമാർ അവരെ അനു​ഗമിക്കുക. ഏകദേശം 12-14 നൂറ്റാണ്ടുകളിൽ ബൾഗേറിയയിലേക്കും കിഴക്കൻ യൂറോപ്പിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറിയ സമൂഹമാണ് ഇവരുടേത്. സാധാരണയായി ഗ്രാമങ്ങളിൽ പരസ്പരം വളരെ അകലെയായിട്ടാണ് ഇവർ താമസിച്ചിരുന്നത്. മാത്രമല്ല, പെൺകുട്ടികൾക്കും സ്ത്രീകൾക്കും പുരുഷ അംഗങ്ങളെ കാണാനോ പ്രണയിക്കാനോ അനുവാദവുമില്ല.

മേള ദിവസം 'കന്യകകളായ' പെൺകുട്ടികളെയാണ് നല്ല വിലയ്ക്ക് വാങ്ങുക. 'കന്യകകളല്ലാത്ത' പെൺകുട്ടികളെ കുറഞ്ഞ വിലയ്ക്കും വാങ്ങുന്നു. പെൺകുട്ടികൾക്ക് കുടുംബത്തോടൊപ്പം മാത്രമേ മേളയിൽ പുരുഷന്മാരെ കാണാൻ അനുവാദമുള്ളൂ. മുതിർന്നവരുടെ സാന്നിധ്യമില്ലാതെ സ്ത്രീകളും പുരുഷന്മാരും കണ്ടുമുട്ടുന്നത് അംഗീകരിക്കാത്തതിനാൽ തന്നെ പ്രണയവും സാധ്യമല്ല. ഏതായാലും കാലം മാറുന്നതിന് അനുസരിച്ച് ഇവരുടെ ഇടയിലും മാറ്റമുണ്ട്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമൊക്കെ ഇന്നത്തെ യുവതീയുവാക്കൾ പരസ്പരം കണ്ടമുട്ടുന്നു. 

tags
click me!